ഇടുക്കിയില്‍ മൂന്നാർ-ഉദുമൽപേട്ട സംസ്ഥാനാന്തര പാതയിൽ അപകടഭീഷണി ഉയർത്തി കരിങ്കൽഭിത്തി ഇടിഞ്ഞു. പതിനഞ്ചടിയിലേറെ ഉയരമുള്ള ഭിത്തിയിലെ കല്ലുകൾ ഭൂരിഭാഗവും നിലംപൊത്തിയ നിലയിലാണ്. ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിൽ മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
മറയൂരിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കരിമുട്ടിഭാഗത്തെ കരിങ്കൽഭിത്തിയാണ് തകർന്നത്. റോഡിനോട് ചേർന്ന് നിർമിച്ച ഭിത്തിയിൽ നിന്ന് കല്ലുകൾ അടർന്നുവീണു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾക്ക് പുറമെ ഭാരമേറിയ ലോറികളാണ് ഇതുവഴി കൂടുതലും കടന്നുപോകുന്നത്. മൂന്നാർ, മറയൂർ, ചിന്നാർ എന്നിവിടങ്ങളിലേക്കുളള വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. പ്രദേശവാസികളാണ് റോഡ് അപകടാവസ്ഥയിലായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. വിവരം അറിയിച്ചിട്ടും യാത്രകാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മഴക്കാലമാകുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത ഏറെയാണ്. എത്രയും വേഗം ഭിത്തി പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.