തൃശൂരിലെ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാമൂർത്തി സംഗീത നൃത്തോൽസവത്തിന് തുടക്കമായി. നാദപുരസ്കാരം ഗായിക ലതാ മങ്കേഷ്കർക്ക് സമ്മാനിച്ചു.
പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ മൂന്നാമത് ദക്ഷിണാമൂർത്തി നാദപുരസ്കാരത്തിനാണ് ലതാ മങ്കേഷ്കറെ തിരഞ്ഞെടുത്തത്. എന്നാൽ അനാരോഗ്യംമൂലം ലതാ മങ്കേഷ്കർക്ക് വരാൻ സാധിക്കാത്തതിനാൽ ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്റെ നേതൃത്വത്തിൽ മുംബൈയിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.
പത്ത് ദിവസം നീണ്ട് നിൽക്കുന്ന അഞ്ചാമത് സംഗീതനൃത്തോൽസവമാണ് പെരിങ്ങോട്ടുകരയിലെ ക്ഷേത്രത്തിൽ ആരംഭിച്ചത്. സംഗീതലോകത്തെ സംഭാവനകൾ പരിഗണിച്ച് ഗായിക വാണി ജയറാം, ഗാനരചീയതാവ് ശ്രീകുമാരൻ തമ്പി, സംഗീതജ്ഞൻ കെ.ജി. ജയൻ എന്നിവരെ ആദരിച്ചു. ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി അനുസ്മരണം നടത്തി.
സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർ , പെരിങ്ങോട്ടുകര സംഗീതോൽസവ ട്രസ്റ്റ് അംഗങ്ങളായ കെ.ഡി.ദേവദാസ്, കെ.ഡി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പ്രമുഖർ അണിനിരക്കുന്ന സംഗീതവിരുന്നുകളുണ്ട്.