നമ്മുടെ നിരത്തുകൾ തിരിച്ചു പിടിക്കാൻ സൈക്കിളുകൾ മുഖംമിനുക്കി കുതിച്ചെത്തിക്കഴിഞ്ഞു. പുതുതലമുറയിലേക്ക് എത്തുമ്പോൾ ഇതിന് പെർഫോമൻസ് ബൈക്ക് എന്നാണ് വിളിപ്പേര്. സൈക്കിളിൽ യാത്ര പോകാനിഷ്ടപ്പെടുന്നവരുടെയും സൈക്കിൾക്ലബുകളുടെയും എണ്ണം നഗരങ്ങളിൽ കൂടിയതോടെ ഇവയുടെ വിൽപനയും കൂടി. പെർഫോമൻസ് ൈബക്കുകളുടെ വിപണിയിലൂടെ ഒരു സവാരി.
റോഡിലൂടെ ഇങ്ങനെ സ്റ്റൈലായി കുതിച്ചുപായാൻ മാത്രമല്ല സുഹൃത്തുക്കൾക്കൊപ്പം ചെറുയാത്ര പോകാനും ആരോഗ്യസംരക്ഷണത്തിനായി ജോഗിങ് പതിവാക്കിയവരുമൊക്കെ സൈക്കിളിലേറുകയാണ്. നിരത്തുകളിൽ പായാൻ സ്റ്റൈലൻ സൈക്കിളുകൾക്ക് പ്രിയമേറുകയാണ്.
ക്രോസ് ബാറുകൾക്കിടയിലൂടെ ഒരു സൈക്കിൾ എന്ന വലിയ സൈക്കിൾ ചവിട്ടാൻ പഠിച്ച കാലവും ബിഎസ്എയും ഹെർക്കുലീസും ഹീറോ സൈക്കിൾസുമൊക്കെ നിരത്തുവാണകാലം അവസാനിച്ച ശേഷം സൈക്കിളുകൾക്ക് വില പോയി. സ്റ്റൈലിൽ ചെത്തിനടക്കാൻ 100 സിസി ബൈക്കുകൾ വന്നതോടെ നിരത്തിൽ നിന്ന് സൈക്കിളുകൾ ഏറെക്കുറെ ഇല്ലാതെയുമായി. വിപണിയിലെ ആ പഴയപ്രതാപം തിരിച്ചുപിടിക്കാനാണ് പെർഫോർമൻസ് ബൈക്കുകൾ എന്ന പുതു തലമുറ സൈക്കിളുകളുടെ വരവ്. ഇതിൽ ഇവ വിജയിക്കുകയും ചെയ്തിരിക്കുന്നു.
പുതുതലമുറയിൽപെട്ട ഈ പെർഫോർമൻസ് ബൈക്കുകൾക്ക് ആവശ്യക്കാരേറിയതോടെ വിൽപനക്കാരുടെയും എണ്ണമേറി. പഴയ സൈക്കിളുകൾ വിറ്റിരുന്നവർ പോലും പെർഫോർമൻസ് ബൈക്കുകളുമായി രംഗത്തെത്തി. സൈക്കിൾ യാത്രികരുടെ കൂട്ടായ്മ തുടക്കമിട്ട ബൈക്് സ്്റ്റോർ പോലെയുള്ള പുതിയ സൈക്കിൾ വിൽപനശാലകളും കൊച്ചിയിലുണ്ട്. 15000 രൂപയിൽ തുടങ്ങി ലക്ഷങ്ങളിലെത്തുന്നു സൈക്കിളിൻറെ വില.
വിൽപനയ്ക്ക് പുറമേ സൈക്കിൾ യാത്രികരുടെ ക്ലബും പെർഫോർമൻസ് ബൈക്കിലെ ട്രെയിനിങും വിനോദസഞ്ചാരികൾക്ക് സൈക്കിൾ നൽകലുമൊക്കെയായി സൈക്കിൾ ലോകം സജീവമാണ്. സ്ത്രീ യാത്രികരുടെ കൂട്ടായ്മകൾ പോലും നഗരത്തിലുണ്ട്..
നഗരയാത്രയ്ക്കായി ഒന്ന്, ദൂരയാത്രകൾക്കായി മറ്റൊന്ന്, ദുർഘടമായ പാതകളിലൂടെ സാഹസിക യാത്രയ്ക്ക് മറ്റൊന്ന് അങ്ങനെ സൈക്കിൾ തിരഞ്ഞെടുക്കുന്നതിലുമുണ്ട് പ്രത്യേകത. ആരോഗ്യസംരക്ഷണത്തിനായി സൈക്കിൾ ചവിട്ടുക എന്നതിൽ നിന്ന് സൈക്കിളിങ് ജീവിതശൈലി്യുടെ ഭാഗമായി മാറുകയാണ്.
ഭാരം കൂറയും തോറും വിലകൂടുന്ന വാഹനമാണ് സൈക്കിൾ. കാർബൺ സൈക്കിളുകളാണ് വിപണിയിലെ താരമെങ്കിലും വില ലക്ഷങ്ങൾ കടക്കും.വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഇവ. സൈക്കിളിനൊപ്പം ആക്സിസറീസും വാങ്ങിപ്പിക്കുക എന്നതാണ് വിപണി തന്ത്രം. ഹെൽമെറ്റ്, ജെല്ലി സീറ്റ് തുടങ്ങി ഒരു തവണ കാറ്റു നിറച്ചശേഷം ഉപയോഗശൂന്യമാകുന്ന ചെറുപമ്പ് വരെ ലഭ്യമാണ്.
കൊച്ചിയിൽ ഒരു മാസം നൂറിലേറെ പെർഫോർമൻസ് ബൈക്കുകൾ വിൽക്കപ്പെടുന്നുവെന്നാണ് കണക്ക്. പനമ്പിള്ളി നഗറിൽ നിർമിച്ച പോലെ നഗരത്തിൽ മുഴുവൻ പ്രത്യേക സൈക്കിൾ പാത വേണമെന്ന ആവശ്യവും ശക്തമാണ്. സൈക്കിൾ പ്രേമികളുടെ എണ്ണത്തിനൊപ്പം സൈക്കിൾ വിപണിയും മുന്നോട്ട് കുതിക്കുന്നു.