തൃശൂരിൽ ഒരു കിലോമീറ്റർ കാന നിർമാണത്തിനായി 43 തണൽ മരങ്ങൾ കൂട്ടത്തോടെ മുറിക്കുന്നു. മെഡിക്കൽ കോളജിലേക്കുള്ള റോഡ് വികസനത്തിനായി വഴിയരുകിലെ വൻ മാവുകൾ മുറിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വനം വകുപ്പിന് കത്തെഴുതി. ബദൽ മാർഗങ്ങൾ അന്വേഷിക്കാതെയാണ് മരങ്ങൾ മുറിക്കാൻ ശ്രമിക്കുന്നതെന്ന് ആക്ഷേപം ശക്തമായി.
തൃശൂർ മെഡിക്കൽ കോളജിലേക്കുള്ള റോഡിൽ പതിറ്റാണ്ടുകളായി തണൽ വിരിച്ചിരുന്നതാണ് ഈ മാവുകൾ. ഒരു കിലോമീറ്റർ മാത്രമുള്ള റോഡ് വികസനത്തിനായി ഇവയെല്ലാം കൂട്ടത്തോടെ വെട്ടിമാറ്റാനാണ് പൊതുമരാമത്ത് വകുപ്പൊരുങ്ങുന്നത്. അത്താണി മുതൽ മെഡിക്കൽ കോളജ് വരെയുള്ള റോഡിന് വീതികൂട്ടുമ്പോൾ ഇരുവശത്തും കാന നിർമിക്കണം. അതിന് മരങ്ങൾ തടസമാണെന്ന കാരണത്തിലാണ് മുറിക്കനാവശ്യപ്പെട്ട് തൃശൂർ സോഷ്യൽ ഫോറസ്ട്രി എ.സി.എഫിന് പൊതുമരാമത്ത് വിഭാഗം വടക്കാഞ്ചേരി സെക്ഷൻ കത്ത് നൽകിയത്. എന്നാൽ മെഡിക്കൽ കോളജിലേക്കുള്ള റോഡിന്റെ വികസനം അത്യാവശ്യമാണങ്കിലും മഴക്കാലത്ത് പോലും വെള്ളക്കെട്ടില്ലാത്തയിവിടെ കാന വേണ്ടെന്ന് അഭിപ്രായമുണ്ട്. അഥവാ കാന നിർമിച്ചാൽ പോലും മരങ്ങൾ മുറിക്കാതിരിക്കാനുള്ള ബദൽ മാർഗങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റോഡിന്റെ ഒരുവശത്ത് പൂർണമായും സർക്കാർ ഭൂമിയാണ്. ഈ ഭൂമി മാത്രം ഏറ്റെടുത്ത് റോഡിന് വീതികൂട്ടുകയാണങ്കിൽ ഒരു വശത്തെ മാത്രം മരങ്ങൾ മുറിച്ചാൽ മതിയാവും. അങ്ങിനെയെങ്കിൽ 43 മരങ്ങൾ കൂട്ടത്തോടെ വെട്ടിവീഴ്്ത്തുന്നതിൽ നിന്ന് പകുതി മരങ്ങളെയെങ്കിലും രക്ഷിക്കാനാവും. അതൊന്നും പരിഗണിക്കാതെയുള്ള നടപടിയെ വനംവകുപ്പും ജനപ്രതനിധികളും എതിർക്കണമെന്നാണ് ആവശ്യം.