ജലനിരപ്പ് താഴ്ന്ന തേക്കടി തടാകത്തിന്റെ ആഴം പരിശോധിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. വിനോദസഞ്ചാരികൾക്കായി ഒരുക്കിയ ബോട്ടിങ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. തുറമുഖ വകുപ്പിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പനുസരിച്ചാണ് തേക്കടി തടാകത്തിലും വെള്ളം നിറയുന്നത്. ഇത്തവണ തുലാമഴ ചതിച്ചതോടെ ജലനിരപ്പ് 110 അടിയിലേക്ക് താഴ്ന്നു. തടാകത്തിൽ സർവീസ് നടത്തുന്ന ബോട്ടുകൾ മരക്കുറ്റികളിലും മൺതിട്ടുകളിലും തട്ടുന്നത് പതിവായി. ബോട്ടിൽ കയറുന്ന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും തടാകത്തിലെ ബോട്ട് യാത്ര ദുഷ്ക്കരമായി തുടരുന്നു. ഈ സാഹചര്യത്തിലാണ് തടാകത്തിന്റെ ആഴം പരിശോധിച്ച് ബോട്ട് സർവീസിന് പുതിയ മാർഗം കണ്ടെത്താനുള്ള തീരുമാനം. തുറമുഖ വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ബോട്ടിങിന് നിയന്ത്രണം ഏർപ്പെടുത്തിയത് ടൂറിസം പദ്ധതികൾ അട്ടിമറിക്കാനുള്ള വനംവകുപ്പിന്റെ ഗൂഢാലോചനയാണെന്ന് ആരോപണം ഉയർന്നിരുന്നു. ബോട്ടുകളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്ന് വനംവകുപ്പ് വിശദീകരിച്ചു. ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ട് ഓടിക്കുന്നതിലെ അപകട സാധ്യതകളും ഇതോടൊപ്പം പരിശോധിക്കും.