ഐടി ജോലി ഉപേക്ഷിച്ച് ഞണ്ടുകൃഷി നടത്തി നൂറുമേനി വിജയം കൊയ്ത് വൈക്കം സ്വേദേശി. സ്വയം വികസിപ്പിച്ചെടുത്ത കൃഷി രീതിയിലൂടെ വിജയം കണ്ടു എന്നതാണ് ജോർജ് ജയിംസിനെയും കുടുംബത്തെയും ശ്രദ്ധേയരാക്കുന്നത്.
റീസൈക്കിൾ അക്വാ കൾച്ചർ സിസ്റ്റം എന്ന നവീന കൃഷിരീതിയിലൂടെയാണ് ജോർജ് ജയിംസ് ഞണ്ടുകളെ വളർത്തിയെടുക്കുന്നത്. പതിനായിരം ലീറ്ററിന്റ വലിയ ടാങ്കിൽ വെള്ളം ശേഖരിച്ചശേഷം പ്രത്യേക സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിച്ചെടുക്കുന്നു പിന്നീട്. നൂറിലധികം പെട്ടികളിൽ വെള്ളം നിറച്ച് ഞണ്ടുകളെ നിക്ഷേപിക്കുന്നു. ഞണ്ടൊന്നിന് അറുന്നൂറ് രൂപാ നിരക്കിൽ 750 ഗ്രാമിൽ താഴെ തൂക്കമുള്ളവയാണ് വളർത്താനായി പെട്ടികളിൽ നിക്ഷേപിക്കുന്നത്. 750 ഗ്രാം മുതൽ ഒരു കിലോ വരയെള്ള ഞണ്ടിന് ആയിരത്തിമുന്നൂറ്റിയമ്പത് രൂപയാണ് വില. ഒരു കിലോയ്ക്ക് മുകളിൽ തൂക്കം കൂടുന്നതോടെ വില രണ്ടായിരത്തിലേയ്ക്ക് ഉയരും.. 42 ദിവസം കൊണ്ടാണ് വിളവെടുപ്പ്.
കക്ക ഇറച്ചി, വട്ടച്ചാള എന്നിവയാണ് ഞണ്ടുകൾക്ക് തീറ്റയായി നൽകുന്നത്. ഞണ്ടിന്റെ ആകെത്തൂക്കത്തിന്റെ നാലുശതമാനമാണ് ഭക്ഷണമായി നൽകുന്നത്. ഞണ്ടുകയറ്റുമതി ചെയ്യുന്ന കമ്പനിയിലെ സാങ്കേിതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഭാര്യയുടെ സഹായവും ജോർജിന് തുണയായി. വിപണിയിലെ സാധ്യതയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് ഞണ്ടുകൃഷിയിലേയ്ക്ക് തിരിയാൻ ജയിംസിന് പ്രേരണയായത്. ഏഴുലക്ഷംരൂപ ഇതിനോടകം ചെലവായി. രണ്ടുവർഷംകൊണ്ട് മികച്ച ലാഭം കൊയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.