മൂന്നാറിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം രംഗത്ത്. ഇക്കാ നഗറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ എസ്. രാജേന്ദ്രൻ എംഎൽഎ യുടെ ഭാര്യയുടെ നേതൃത്വത്തിൽ തടഞ്ഞു. ഉദ്യോഗസ്ഥരിൽ ഒരാളെ കയ്യേറ്റം ചെയ്തതായും പരാതി.
സി.പി.എമ്മിന്റെ പാർട്ടിഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന ഇക്കാനഗറിലെ കയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥരെത്തിയത്. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയറുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ആദ്യത്തെ കെട്ടിടം പൊളിക്കുന്നതിനിടെ തന്നെ കയ്യേറ്റക്കാർ ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ സ്ഥലം വിട്ടു. പിന്നീട് സബ് കലക്ടറുടെ നിർദ്ദേശപ്രകാരം സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഇതോടെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്റെ ഭാര്യ ഒഴിപ്പിക്കലിന് തടസ്സവാദം ഉന്നയിച്ച് രംഗത്തെത്തി. എം.എൽ.എയുടെ വീടിന് സമീപത്തെ കൈയ്യേറ്റൾ ഒഴിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.
ഇതോടെ മൂന്നാർ, ദേവികുളം സിഐ മാരുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെ വൻ സംഘവും സ്ഥലത്തെത്തി. പൊലീസിന്റെ സഹായത്തോടെ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചു നീക്കി. കോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവുകൾ ചിലരുടെ പക്കൽ ഉണ്ടായിരുന്നതിനാൽ അത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായില്ല. മാട്ടുപ്പെട്ടി റോഡിൽ സി പി എം നേതാക്കൾ കയ്യേറി നിർമിച്ച ബാങ്ക് കെട്ടിടം പൊളിച്ചു നീക്കാനും ഇതുവരെ നടപടിയില്ല.