മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിെര കര്‍ശനനടപടിക്ക് തുടക്കം കുറിച്ച ദേവികുളം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം. സംസ്ഥാനതലത്തില്‍ നിലനില്‍ക്കുന്ന സിപിഎം, സിപിഐ തര്‍ക്കങ്ങള്‍ക്ക് മൂന്നാറും ഒരു പോര്‍മുഖമാവുകയാണ്. സബ് കലക്ടറെ വൈകാതെ തന്നെ സ്ഥലം മാറ്റാനും സമ്മര്‍ദം തുടങ്ങി.
റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്കെതിരെ മൂന്നാറിൽ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ് സിപിഎം. കയ്യേറ്റക്കാരുടെ പറുദീസയായ ദേവികുളം താലൂക്കിൽ കെട്ടിട നിർമാണത്തിനും മരം മുറിക്കുന്നതിനും ഭൂമിക്ക് കരം അടയ്ക്കുന്നതിനും റവന്യൂ വകുപ്പ് നിരോധനം ഏർപ്പെടുത്തി. പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. സർക്കാർ തീരുമാനം അട്ടിമറിച്ച് ദേവികുളം ആർഡിഒ ശ്രീരാം വെങ്കിട്ടരാമനാണ് കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
കയ്യേറ്റം വ്യാപകമായതോടെ 2015 ലെ സർക്കാർ ഉത്തരവു പ്രകാരമാണു അഞ്ചുനാട് വില്ലേജിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തണ്ടപ്പേർ രജിസ്റ്റർ പരിശോധിച്ച് കയ്യേറ്റക്കാരെ കണ്ടെത്താനും അന്ന് നിർദേശങ്ങൾ നൽകി. എന്നാൽ പലതവണ ആവശ്യപ്പെട്ടും ഭൂവുടമകളിൽ ഭൂരിഭാഗം പേരും പരിശോധനയ്ക്കെത്തിയില്ല. രജിസ്റ്റർ പരിശോധിച്ചാൽ കയ്യേറ്റക്കാരുടെ തനിനിറം പുറത്താകുമെന്നും ഇത് ഒഴിവാക്കാനാണ് സമരനാടകമെന്ന് റവന്യൂ വകുപ്പ് ചൂണ്ടികാട്ടുന്നു.