തൃശൂർ ഇരിങ്ങാലക്കുടയിൽ കെ. എസ്. യു, എസ്. എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം ആറ് പേർക്ക് പരുക്കേറ്റു. ക്രൈസ്റ്റ് കോളജിൽ കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുടക്കം നാല് കെ. എസ്.യു പ്രവർത്തകർക്കും രണ്ട് എസ്. എഫ്. ഐ പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ ക്രൈസ്റ്റ് കോളജിന് മുന്നിൽ വച്ചായിരുന്നു സംഘർഷം. കോളജിന് മുന്നിലെ വഴിയരുകിൽ കെ. എസ്. യുവിന്റെ കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലി ദിവസങ്ങളായി തർക്കം നിന്നിരുന്നു. ഇന്ന് പുലർച്ചെ കെ. എസ്. യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചു. ഇതിനെ എതിർത്തെത്തിയ എസ്. എഫ്.ഐ പ്രവർത്തകർ ആയുധങ്ങളുപയോഗിച്ച് മർദ്ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, കെ. എസ്. യു മുൻ താലൂക്ക് സെക്രട്ടറി സനൽ വർഗീസ്, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫയസ്, സെക്രട്ടറി ടോം ജേക്കബ് എന്നിവരാണ് ചികിത്സ തേടിയത്. അതേസമയം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന എസ്. എഫ്. ഐ പ്രവർത്തകനെ കോൺഗ്രസ് നേതാക്കളടക്കമെത്തി മർദിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് എസ്. എഫ്.ഐയും ആരോപിച്ചു.