വികസനം വഴിമുട്ടി നിൽക്കുന്ന ഇടമലക്കുടിയിൽ പഞ്ചായത്ത് സംവിധാനം നോക്കുകുത്തി മാത്രമാണ്. സൊസൈറ്റിക്കുടിയിൽ പഞ്ചായത്ത് ഓഫിസ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെ ഉദ്യോഗസ്‌ഥർ പലപ്പോഴും എത്താറില്ല. ജനന, മരണ സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി നാൽപത് കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ആസ്ഥാനത്ത് എത്തണം.
നാഗരികതയിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഇടമലക്കുടിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി, മുഖ്യധാരയിലേക്ക് എത്തിക്കുകയായിരുന്നു പഞ്ചായത്ത് രൂപീകരണത്തിന്റെ ലക്ഷ്യം. 2010ൽ മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടിക്ക് സ്വതന്ത്ര പഞ്ചായത്ത് എന്ന പദവി നൽകി. എന്നാൽ പിറവിയെടുത്ത് ഏഴ് വർഷം തികയുമ്പോഴും ഇടമലക്കുടി തുടങ്ങിയിടത്തു തന്നെയാണ്. മറ്റ് പഞ്ചായത്തുകളിൽ ജനങ്ങൾക്കു ലഭിക്കുന്ന യാതൊരു വിധ ആനുകൂല്യങ്ങളും ഇടമലക്കുടിയിലെ നിവാസികൾക്ക് ലഭിക്കുന്നില്ല. ആർക്കും സ്‌ഥിര വരുമാനമില്ലാത്ത ഈ പഞ്ചായത്തിൽ 70 വയസിനു മേൽ പ്രായമുള്ള നൂറോളം പേരുണ്ട്. ഇവർക്ക് ക്ഷേമ പെൻഷനുകൾ പോലും നിഷേധിക്കപ്പെട്ടു.
പഞ്ചായത്ത് ആസ്‌ഥാനമായ സൊസൈറ്റിക്കുടിയിൽ നിന്ന് 40 കിലോമീറ്റർ അകലെ, ദേവികുളത്ത് ഇരുന്നാണ് പഞ്ചായത്ത് ഉദ്യോഗസ്‌ഥർ ഇടമലക്കുടി പഞ്ചായത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. മാസത്തിൽ 10 ദിവസമെങ്കിലും ജീവനക്കാർ ഇടമലക്കുടിയിലെ പഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന സർക്കാർ ഉത്തരവും അട്ടിമറിക്കപ്പെട്ടു. സേവനസന്നദ്ധരും സത്യസന്ധരുമായ ഉദ്യോഗസ്ഥരുടെ അഭാവവവും ഇടമലക്കുടിയുടെ വികസനത്തിന് വിലങ്ങുതടിയാണ്.