അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച ടെലികോം കമ്പനിയോട് ഉദാരനിലപാടുമായി കൊച്ചി നഗരസഭ. തുച്ഛമായ തുകമാത്രം പിഴ ഈടാക്കി പ്രശ്നം തീർക്കാനാണ് നീക്കം. നഗരസഭാ ഭരണത്തിലെ ഒരുവിഭാഗവും ഉദ്യോഗസ്ഥരും ചേർന്ന ലോബി കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നതാണ് നടപടി. നഗരസഭാ സെക്രട്ടറി പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസും തയാറായിട്ടില്ല.
കുടിവെള്ള വിതരണത്തിന് മുൻകൂർ അനുമതി വാങ്ങി റോഡ് പൊളിക്കുമ്പോൾ പോലും വൻതുക ഈടാക്കാറുണ്ട് കൊച്ചി നഗരസഭ. ഇതേ നഗരസഭയാണ് വാണിജ്യ ആവശ്യത്തിന് അനുമതിയില്ലാതെ റോഡ് പൊളിച്ച കമ്പനിയിൽ നിന്ന് നിസ്സാര തുക ഈടാക്കി പ്രശ്നം ഒതുക്കുന്നത്. എറണാകുളം നഗരമധ്യത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്‍ അനുമതിയില്ലാതെ വെട്ടിപ്പൊളിച്ച് കേബിൾ സ്ഥാപിച്ചതിന് പിഴയും നഷ്ടപരിഹാരവും അടക്കം 22,000 രൂപ മാത്രമാണ് കമ്പനിയിൽ നിന്ന് ഈടാക്കുന്നത്. പിഴ ഈടാക്കാൻ തീരുമാനിച്ചതുപോലും ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ മാത്രം. ഉദ്യോഗസ്ഥരുടേയും ഭരണനേതൃത്വത്തിലെ ഒരുവിഭാഗത്തിന്റേയും ഒത്താശയോടെയാണ് പ്രശ്നം ഒത്തുതീർക്കുന്നതെന്നാണ് ആരോപണം.
റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ നഗരസഭാ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിട്ട് മൂന്നാഴ്ച പിന്നിട്ടു. കേസ് റജിസ്റ്റർ ചെയ്യാന്‍ ഇതുവരെ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയർ സൗമിനി ജെയിൻ കഴിഞ്ഞ ദിവസം ഡിജിപിക്കു കത്തയച്ചിരുന്നു.