വർച്ചക്കൊപ്പം ജലസേചനവകുപ്പിന്റെ അനാസ്ഥ കൂടിയായപ്പോൾ തൃശൂരിലെ കോൾപാടങ്ങൾ ഉണക്ക് ഭീഷണിയിൽ. പാടങ്ങളിലേക്ക് വെള്ളമെത്തുന്ന ചിമ്മിനി അണക്കെട്ട് മുന്നറിയിപ്പില്ലാതെ അടച്ചതോടെയാണ് പതിനായിരത്തിലേറെ ഏക്കർ പാടത്തേക്കുള്ള വെള്ളമൊഴുക്ക് നിലച്ചത്. കതിരണിഞ്ഞ് തുടങ്ങിയ സമയത്ത് വെള്ളം ലഭിക്കാത്തത് മൂലം കൃഷി പതിരായിപ്പോകുമെന്ന ആശങ്കയിലാണ് കർഷകർ.
പറപ്പൂർ ഇടക്കളത്തൂരിലെ തങ്കമ്മുവും പത്ത് കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. 65 ദിവസം രാപ്പകൽ അധ്വാനിച്ചപ്പോൾ പച്ചപിടിച്ച നെൽപാടങ്ങൾ കതിരിട്ട് തുടങ്ങി. പെട്ടന്ന് ഒരു ദിവസം വെള്ളം വരവ് നിലച്ചതോടെ പാടത്തിനൊപ്പം പ്രതീക്ഷകളും വരണ്ട് തുടങ്ങി.
തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിലായി പതിനായിരത്തിലേറെ ഏക്കർ പാടത്താണ് കനാലിലൂടെയുള്ള വെള്ളംവരവ് നിലച്ചത്. കതിരിട്ട് തുടങ്ങിയ ഈ സമയത്ത് വെള്ളം ലഭിച്ചില്ലങ്കിൽ പൂർണകൃഷിനാശമുണ്ടാകുമെന്ന ആധിയിലാണ് കർഷകർ.
ചിമ്മിനി അണക്കെട്ട് പെട്ടെന്ന് അടച്ചതാണ് വരൾച്ചക്കൊപ്പം ഇരുട്ടടിയായത്. വരാൻപോകുന്ന ജലക്ഷാമത്തെ നേരിടാൻ തോടുകളിൽ തടയണ നിർമിക്കാനാണ് ഡാം അടച്ചതെന്നാണ് ഔദ്യോഗികവിശദീകരണം. എന്നാൽ ഇത് കൃഷി തുടങ്ങും മുൻപ് ചെയ്യേണ്ടതായിരുന്നൂവെന്ന് കർഷകർ പറയുന്നു.
രണ്ട് ദിവസത്തിനുള്ളിൽ ഡാം തുറന്നേക്കും. എന്നാൽ ഡാം തുറന്നാലും പാടങ്ങളിൽ െവള്ളമെത്താൻ ആഴ്ചകളെടുക്കും അതിനുള്ളിൽ കൃഷി ഉണങ്ങുത്തുടങ്ങുമെന്നാണ് ആശങ്ക.