കൃഷിക്ക് വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് തൃശൂരിലെ കോൾകർഷകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. നിലവിലെ അവസ്ഥ തുടർന്നാൽ അടുത്ത വർഷം കൃഷി ഇറക്കില്ലെന്ന് കർഷകർ കളക്ടറെ അറിയിച്ചു.
ജില്ലാ കോൾകർഷക സംഘത്തിന്റെ നേതൃത്വത്തിലെ പ്രതിഷേധ മാർച്ചിൽ നൂറിലേറെ കർഷകർ അണിനിരന്നു. ജില്ലയിലെ നെൽച്ചെടികൾ കതിരിടുന്ന സമയത്ത് ചിമ്മിനി അണക്കെട്ട് അടച്ച് കനാലിലേക്കുളള വെള്ളം തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. അണക്കെട്ട് തുറന്ന് അഞ്ച് ദിവസമായിട്ടും ജില്ലയുടെ വടക്കൻ മേഖലയിലെ പാടങ്ങളിലൊന്നും വെള്ളമെത്തിയിട്ടില്ല. ഇതോടെ ആയിരക്കണക്കിന് ഏക്കർ പാടത്ത് കൃഷിനശിക്കുമെന്ന ആശങ്കയാണ് പ്രത്യക്ഷ സമരത്തിലേക്ക് കർഷകരെ നയിച്ചത്.
മന്ത്രിമാരടക്കമുള്ളവരുടെ വീഴ്ചയാണ് കൃഷിനാശത്തിന് വഴിവച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൃഷിനാശത്തിന് സർക്കാർ സഹായം നല്കി കർഷകരെ സഹായിച്ചില്ലങ്കിൽ അടുത്ത വർഷം കൃഷിയിറക്കില്ലെന്ന കടുത്ത നിലപാടും കര‍്ഷകർ കളക്ടറെ രേഖാമൂലം അറിയിച്ചു.