ചിന്നക്കനാലിൽ സ്വകാര്യ റിസോര്‍ട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കി. കുടിവെള്ളത്തില്‍ മാലിന്യം കലർന്നതോടെ നാട്ടുകാർ റിസോർട്ടിന് മുന്നിൽ കുത്തിയിരുന്നു. റിസോർട്ടിനെതിരെ നടപടിയെടുക്കാമെന്ന് പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
ചിന്നക്കനാലിലെ പ്രമുഖ റിസോർട്ടിലെ കക്കൂസ് മാലിന്യമാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് പൊതുസ്ഥലത്തേക്ക് സ്ഥാപിച്ച പൈപ്പിലൂടെ തുറന്നുവിട്ടത്. പരിസരമാകെ ദുർഗന്ധം നിറഞ്ഞതോടെ നാട്ടുകാർ സംഘടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റിസോർട്ടിലെ മാലിന്യം പുറത്തേക്ക് ഒഴുക്കിയതായി കണ്ടെത്തി. ഇതിനടയിൽ സമീപത്തെ കുടിവെള്ള സ്രോതസ്സിലും മാലിന്യം നിറഞ്ഞു. വേനൽ ശക്തമായതോടെ കടുത്ത വരൾച്ച നേരിടുന്ന പ്രദേശം കൂടിയാണിത്. ആകെയുള്ള കുടിവെള്ള സ്രോതസ്സും മലിനമായതോടെ നാട്ടുകാർ റിസോർട്ടിലേക്ക് പ്രതിഷേധവുമായെത്തി.
കോൺഗ്രസ് പ്രവർത്തകർ വിഷയം ഏറ്റെടുത്ത് റിസോർട്ടിന് മുന്നിൽ കുത്തിയിരുന്നു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. സ്ഥലതെത്തിയ പഞ്ചായത്ത് അധികൃതർ പ്രാഥമിക പരിശോധന നടത്തി ആരോഗ്യവകുപ്പിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.