വരൾച്ചക്കൊപ്പം ചിമ്മിനി അണക്കെട്ടിന്റെ ഷട്ടർ അടച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കോൾ ഉപദേശക സമിതിയിൽ നിന്ന് കർഷകർ ഒന്നടങ്കം രാജിവച്ചു. അതേസമയം കൃഷിമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡാം തുറന്ന് പാടങ്ങളിലേക്ക് വെള്ളംവിട്ട് തുടങ്ങി. ഇനി വെള്ളം കിട്ടിയാലും ഏക്കറ് കണക്കിന് പാടത്തെ കൃഷി ഉണങ്ങി നശിക്കുമെന്നാണ് കർഷകരുടെ പരാതി.
തൃശൂരിലെ മുപ്പതിനായിരത്തിലേറെ ഏക്കർ പാടത്തേക്ക് വെള്ളമെത്തിക്കുന്നത് ചിമ്മിനി അണക്കെട്ടിന്റെ ഷട്ടർ രണ്ടാഴ്ച മുൻപ് അടച്ച് പാടങ്ങളിലേക്കുള്ള വെള്ളമൊഴുക്ക് തടഞ്ഞിരുന്നു. കടുത്ത വേനലിനൊപ്പം കനാലിൽ വെള്ളവുമില്ലാതായതോടെ പാടങ്ങളെല്ലാം ഉണങ്ങുന്ന അവസ്ഥയിലായി. കർഷകർക്ക് ദോഷമാകുന്ന ഈ തീരുമാനം ജലസേചനവകുപ്പ് എടുത്തത് കർഷകരോട് ആലോചിക്കാതായാണെന്നാരോപിച്ചാണ് ജില്ലാ കോൾ ഉപദേശകസമിതിയിൽ നിന്ന് 11 കർഷക പ്രതിനിധികളും രാജിവച്ചത്.
അതേസമയം തടയണ കെട്ടാനായി അടച്ച ഷട്ടറുകൾ കൃഷിമന്ത്രിയുടെയും കലക്ടറുടെയും നിർദേശത്തെ തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ തുറന്ന് പാടങ്ങളിലേക്ക് വെള്ളം വിട്ട്തുടങ്ങി. എന്നാൽ ചെറിയ അളവിൽ മാത്രമാണ് ഇപ്പോൾ വെള്ളം വിടുന്നത്. ഇത് പാടങ്ങളിലെത്താൻ ദിവസങ്ങളെടുക്കുമെന്നുമാണ് കർഷകരുടെ വിലയിരുത്തൽ. നെൽചെടികൾ കതിരിടുന്ന ഈ സമയത്ത് വെള്ളം കിട്ടാത്തതിനാൽ കൃഷിനാശമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ഇതോടെ കൃഷിനാശത്തിന്റെ നഷ്ടം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കാനും ഡാം അടച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് കർഷക കൂട്ടായ്മയുടെ തീരുമാനം.