തൃശൂർ ഇരിങ്ങാലക്കുടയ്ക്ക് സമീപം നടവരമ്പിൽ സ്വകാര്യബസ് കാറിലും ബൈക്കിലും ഇടിച്ച് മറിഞ്ഞ് ഒട്ടേറെ പേർക്ക് പരുക്ക്. ഒരു സ്ത്രീയടക്കം മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ഇരിങ്ങാലക്കുടക്ക് സമീപം നടവരമ്പ് എന്ന സ്ഥലത്ത് വച്ച് അപകടത്തിൽപെട്ടത്. ഇടവഴിയിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാർ ബസിലിടിച്ചതാണ് അപകടത്തിന്റെ തുടക്കം. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ നിന്നെത്തിയ രണ്ട് ബൈക്കിലും തട്ടി. ഇതോടെ വഴിയരുകിലേക്ക് മറിയുകയായിരുന്നു. ഇടറോഡിൽ നിന്നെത്തിയ കാർ അശ്രദ്ധമായി റോഡിലേക്ക് കയറിയതാണ് അപകടത്തിന്റെ പ്രധാന കാരണണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ബസിലും ബൈക്കിലുമായി ഉണ്ടായിരുന്ന 22 പേർക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിയായ ഫസീലക്കാണ് ഏറ്റവും ഗുരുതര പരുക്ക്. ഇവരെ തൃശൂരിലെ സ്വകാര്യമെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രിൻസ്, ബൈക്ക് യാത്രക്കാരനും ഇരിങ്ങാലക്കുട ഐക്കരകുന്ന് സ്വദേശിയുമായ രമേശ് എന്നിവരുടെ പരുക്കും ഗുരുതരമാണ്. ഇവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.