പക്ഷിപ്പനിയുടെ പേരില്‍ രോഗമില്ലാത്ത താറാവുകളെയും കൊന്നൊടുക്കിയെന്ന പരാതിയില്‍ ഉന്നതതല അന്വേഷണം തുടങ്ങി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലെത്തി തെളിവുകള്‍ ശേഖരിച്ചു. നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ രോഗമില്ലാത്തവയെ കൊന്നൊടുക്കിയെന്ന പരാതിയുമായി താറാവുകര്‍ഷകര്‍ തന്നെയാണ് സര്‍ക്കാരിനെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് ആലപ്പുഴയില്‍ താറാവുകളില്‍ പക്ഷിപ്പനി വീണ്ടും കണ്ടത്. തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. രോഗം ബാധിച്ച താറാവുകളെ കൊന്ന് കത്തിക്കുകയെന്ന പോംവഴിയാണ് പ്രതിരോധ നടപടിയായി അധികൃതര്‍ മുന്നോട്ട് വച്ചത്. ആലപ്പുഴയില്‍ മാത്രം അഞ്ചുലക്ഷത്തി എണ്‍പത്തയ്യായിരം താറാവുകളെ നശിപ്പിച്ചു. സംസ്ഥാനത്ത് ആകെ ഏഴരലക്ഷത്തിലധികം താറാവുകളെയാണ് സംസ്കരിച്ചത്. മൃഗസംരക്ഷവകുപ്പ് കൊന്ന താറാവുകളില്‍ ക്രമക്കേടുണ്ടെന്നുകാട്ടി ചില താറാവുകര്‍ഷകര്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി അയച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുമുമ്പ് ഉന്നതതല അന്വേഷണത്തിന് തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍.എന്‍. ശശി ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി കന്നുകാലി വികസന ബോര്‍ഡ് എംഡി ജോസ്തോമസ് എന്നിവര്‍ ആലപ്പുഴയില്‍ തെളിവെടുപ്പിനായെത്തി.
രണ്ടുദിവസ്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള താറാവൊന്നിന് നൂറും അതിനു മുകളില്‍ പ്രായമുള്ളവക്ക് ഇരുനൂറു രൂപ വീതവുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. പതിനൊന്നു കോടി രൂപയോളം ഇതിനായി വേണ്ടിവരും. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണം നടത്തിയശേഷം തുക നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.