ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഉൾവനത്തിൽ ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് ജലനിരപ്പ് രണ്ടടിയിലേറെയാണ് ഉയർന്നത്. ബോട്ട് സർവീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം തുടരും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 108 എടിയിലേക്ക് ചുരുങ്ങിയതോടെയാണ് തേക്കടിയിൽ വലിയബോട്ടുകളുടെ സർവീസ് നിർത്തിവെച്ചത്. 120 പേർക്ക് സഞ്ചരിക്കാവുന്ന കെടിഡിസിയുടെ ജലരാജ ബോട്ട് കരയക്കുകയറി. ബോട്ട് ചാലുകളിൽ മരക്കുറ്റികളും മൺ തിട്ടകളും നിറഞ്ഞത് അപകട സാധ്യത വർധിപ്പിച്ചു. സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തിയായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം ഉൾവനത്തിൽ പെയ്ത ശക്തമായ മഴയിൽ 109 അടിയിൽ നിന്ന് 111 അടിയിലേക്ക് ജലനിരപ്പ് ഉയർന്നു.
സെക്കൻഡിൽ 286 ഘനയടിവെള്ളമാണ് ഒഴുകിയെത്തിയത്. ഇതോടെ ജലരാജ സർവീസ് പുനരാരംഭിച്ചു. 120 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ പക്ഷെ 60 പേർക്ക് മാത്രമാണ് പ്രവേശനം. യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി നാല് ചെറിയ ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. ജലനിരപ്പ് ഉയർന്നാൽ 120 അടിയിലേക്കെങ്കിലും ഉയർനാൽ മാത്രമെ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കൂ. ബോട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.