നാട്ടുകാർ നോക്കിനിൽക്കെ സിപിഎം പ്രവർത്തകന്റെ പാതി മീശ ബിജെപി സംഘം ബലമായി വടിച്ചു നീക്കി. ലോകമലേശ്വരം കരിശാംകുളം ചള്ളിയിൽ കണ്ണന്റെ (45) മീശയാണ് വടിച്ചു നീക്കിയത്. അഴീക്കോട് മേനോൻ ബസാറിൽ സദാചാര ഗുണ്ടകൾ കഴിഞ്ഞ ശനിയാഴ്ച യുവാവിനെ നഗ്‍നനാക്കി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു തല്ലിച്ചതച്ചതിനു പിറകെയാണു സംഘം ചേർന്നുള്ള ആക്രമം. സംഭവവുമായി ബന്ധപ്പെട്ടു നാലു ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കരിശാംകുളം സെന്ററിലാണ് സംഭവം.
പാചകത്തൊഴിലാളിയായ കണ്ണൻ വീട്ടിൽ നിന്നു പുറത്തിറങ്ങി കരിശാംകുളം ജംക്‌ഷനിൽ എത്തിയപ്പോഴാണു സംഭവം. ഇവിടെ തമ്പടിച്ചിരുന്ന ബിജെപി സംഘം കണ്ണനെ ബലമായി പിടിച്ചിരുത്തി കൈകൾ പിറകിലേക്കു വലിച്ചു കൂട്ടിപ്പിടിച്ചു മീശ വടിക്കുകയായിരുന്നെന്നു കണ്ണൻ പൊലീസിൽ മൊഴി നൽകി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കണ്ണൻ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു പാർട്ടി പ്രവർത്തകരുമായി പന്തയം വച്ചിരുന്നു. ഒ. രാജഗോപാൽ വിജയിച്ചതോടെ പന്തയത്തിൽ കണ്ണൻ തോറ്റെങ്കിലും പിന്നീട് ഇൗ വിഷയം ആരും ചർച്ച ചെയ്തിരുന്നില്ല. കരുനാഗപ്പള്ളിയിലെ ജോലി സ്ഥലത്തു നിന്നു കണ്ണൻ ഇടയ്ക്കു കൊടുങ്ങല്ലൂരിൽ എത്താറുണ്ടെങ്കിലും മീശ വടിക്കുന്ന കാര്യം ആരും പിന്നീടു കാര്യമാക്കിയില്ല.
കണ്ണന്റെ സഹോദരന്റെ ഭാര്യ ബിന്ദു പ്രദീപ് കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപി കൗൺസിലറാണ്. ഇവരുൾപ്പടെയുള്ള ജനങ്ങൾ നോക്കി നിൽക്കെയാണു സംഭവം. ബിജെപി പ്രവർത്തകരായ ബിനേഷ്, ശിവൻ, സനു, രതീഷ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.