ഫോര്‍ട്ട്‍കൊച്ചിയിലെ ആസ്പിന്‍വാളും കബ്രാൾ യാർഡും കൊച്ചി ബിനാലെയുടെ സ്ഥിരം വേദിയാകുമെന്ന് മന്ത്രി തോമസ് ഐസക്. കൊച്ചി മുസിരീസ് ബിനാലെയുടെ നടത്തിപ്പ് ബിനാലെ ഫൗണ്ടേഷന്‍ തന്നെ തുടരുമെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ ബിനാലെവേദി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ബജറ്റിലാണ് ബിനാലെയ്ക്ക് സ്ഥിരംവേദയുണ്ടാകുമെന്ന് മന്ത്രി തോമസ് െഎസക് പ്രഖ്യാപിച്ചത്. രണ്ടുകോടി രൂപ പ്രാരംഭപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി കൂടുതൽ വ്യക്തത വരുത്തിയത്. കഴിയുമെങ്കില്‍ ഈ വര്‍ഷംതന്നെ ആസ്പിൻവാള്‍ സർക്കാർ ഏറ്റെടുക്കും.
ബിനാലെ ഫൗണ്ടേഷന്റെ പ്രവർത്തനം തൃപ്തികരമാണ്. അതുകൊണ്ടുതന്നെ ബിനാലെ സർക്കാര്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യവുമില്ല. ചരിത്രപ്രാധാന്യമുള്ള ആലപ്പുഴയിലെ ആസ്പിൻവാളും സര്‌ക്കാർ ഏറ്റെടുക്കും. ഇപ്പോൾ തിരുവിതാംകൂർ രാജകുടംുബത്തിന്റെ കൈവശമാണ് ഈ കെട്ടിടം. ഇത് കൈമാറാൻ രാജകുടുംബം തയാറാണെന്ന് അറിയിച്ചതായും മന്ത്രി അറിയിച്ചു.