ഇടുക്കി അറക്കുളം പഞ്ചായത്തിൽ ബവ്റിജസ് ഔട്ട് ലെറ്റ് നിലനിർത്തണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. സൂചനയായി പ്രദേശത്തെ ഓട്ടോറിക്ഷാ, ലോട്ടറി തൊഴിലാളികളും വ്യാപാരികളും പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. മദ്യഷാപ്പിനായി രാഷട്രീയ വൈരം മറന്ന് ഭരണ പ്രതിപക്ഷ പാർട്ടി നേതാക്കളും കൈകോർത്തു. മദ്യവിമുക്തമായ അറക്കുളം പഞ്ചായത്തെന്ന വീട്ടമ്മമാരുടെ സ്വപ്നം തല്ലിതകർക്കുന്നതാണ് പൗരസമിതിയുടെ നിലപാട്.
തൊഴിലാളികൾക്കും വ്യാപാരികൾക്കും പുറമെ മദ്യം കുടിക്കുന്നവരും കുടിക്കാത്തവരും ഉൾപ്പെടെ ഔട്ട് ലെറ്റിനായി കൈകോർത്തു. നാടിന്റെ വികസനത്തിന് സർക്കാരിന്റെ മദ്യവിൽപന ശാല അനിവാര്യമാണെന്ന് ഇക്കൂട്ടർ ഒരേ സ്വരത്തിൽ പറയുന്നു. പ്രദേശത്തെ സിപിഎം, സിപിഐ, ബിജെപി, കോൺഗ്രസ് നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായമില്ല.
പഞ്ചായത്തിൽ ഔട്ട് ലെറ്റേ വേണ്ടെന്ന് ശാഠ്യംപിടിക്കുന്നത് പ്രദേശത്ത് കഞ്ചാവ്, ചാരായ മാഫിയ തഴച്ചുവളരാൻ കാരണമാകുമെന്ന് പൗരസമിതി ഓർമ്മപ്പെടുത്തുന്നു. സമരം ഇവിടെ തീരുന്നില്ല. നിരാഹരമാണ് അടുത്തഘട്ടം.