ക്രിമിനൽ കേസിൽ ജയിലിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിലിനെ വരവേറ്റ് മരട് നഗരസഭ. ആന്റണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയെങ്കിലും, സിപിഎം കൗൺസിലർമാർ കാര്യമായ പ്രതിഷേധത്തിനു തയാറായില്ല.
ആന്റണി ആശാൻപറമ്പിലിന്റെ രാജി ആവശ്യപ്പെട്ട് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ രോഷമൊന്നും കൗൺസിൽ അംഗങ്ങളായ മുതിർന്ന സഖാക്കളില്‍ കണ്ടില്ല. പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം തുടരുമ്പോഴും, അകത്ത് കൗൺസിൽ യോഗം സുഗമമായി നടന്നു. നഗരസഭ ഭരിക്കുന്നത് ഇടതുപക്ഷമാണെന്നും, കൗൺസിൽ ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് സിപിഎം കൗൺസിലർമാരുടെ നിലപാട്. പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട സിപിഎം കക്ഷിനേതാവ് കൗൺസിൽ യോഗത്തിന് എത്തിയുമില്ല.
ഇടതുപക്ഷപ്രതിഷേധം എങ്ങനെ മറികടന്നുവെന്ന ചോദ്യത്തിന്, സിപിഎം കൗൺസിലർമാരെ പരിഹസിച്ചായിരുന്നു ആന്റണി ആശാൻപറമ്പിലിന്റെ മറുപടി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ ആന്റണി ആശാന്‍പറമ്പിൽ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.