വാഴൂർ എൻഎസ്എസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജ്യോതി ശ്രീധർ ഫെയ്സ്ബുക്കിൽ എഴുതിയ കത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ. സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ കത്തിനു പ്രത്യേക പ്രസക്തിയുണ്ട്.
വളരെയേറെ അമർഷത്തോടെയാണ് ഇതെഴുതുന്നത്. ഇന്നുരാവിലെ ട്രെയിൻ യാത്രയിൽ ഉണ്ടായ ചില കാര്യങ്ങളാണ് എന്നെ ചൊടിപ്പിച്ചത്. പ്രതികരിക്കാൻ കഴിയാതിരുന്നതിന്റെ ദേഷ്യം ഒരുവശത്ത്, ഉത്തരവാദിത്തപ്പെട്ടവർ ജോലിമറന്നു നടക്കുന്നതു കണ്ട ദേഷ്യം മറുവശത്ത്. സംഭവം ഇങ്ങനെ. തിങ്കളാഴ്ച പതിവുള്ള അങ്കമാലി-കോട്ടയം യാത്ര. ചെന്നൈ-തിരുവനന്തപുരം മെയിൽ. 150 രൂപയുടെ അൺറിസർവ്ഡ് സ്‌ലീപ്പർ ടിക്കറ്റുമായി ഞാൻ എസ് സെവൻ കോച്ചിൽ കയറി. അത്യാവശ്യം തിരക്കുണ്ടായിരുന്നു.
ഒഴിഞ്ഞുകിടന്ന 15–ാം നമ്പർ സൈഡ് സീറ്റിൽ ഇരുന്നു. എതിർവശത്ത് ഒരാൾ ഉറക്കമെഴുന്നേറ്റ് ഇരിക്കുന്നു. ഞാൻ ഒന്നു മയങ്ങി എഴുന്നേൽക്കുമ്പോൾ എറണാകുളം സ്റ്റേഷൻ. എതിർവശത്തിരുന്ന ആൾ എഴുന്നേറ്റു പോയിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ എതിർവശത്തെ 16–ാം നമ്പർ സീറ്റിൽ രണ്ടുപേർ വന്നിരുന്നു. പഴകിയ മുണ്ടും ഷർട്ടും വേഷം. അതിലൊരാൾ വാ തുറന്നതും മദ്യത്തിന്റെ കുത്തുന്ന നാറ്റം. പിന്നെ അങ്ങോട്ടു ഞാൻ നോക്കിയില്ല. അവരുടെ ഉറക്കെയുള്ള സംസാരത്തിൽനിന്ന് അവർ എന്തോ പണിക്കാരാണെന്നു മനസ്സിലായി. അവർ പണിക്കു വേണ്ടി തന്നെ കോട്ടയത്തേക്കു പോകുന്നു.
കാഷ്വൽ ആയി ജനലിൽനിന്നു കണ്ണെടുത്തു നേരെ നോക്കിയപ്പോൾ അതിലൊരാളുടെ നോട്ടം അൽപം വഷളാണെന്നു മനസ്സിലായി. ചുണ്ടിലേക്കു തറപ്പിച്ചു നോക്കുംപോലെ തോന്നി. അവർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന ഭാഷ അറപ്പുണ്ടാക്കുന്നത്. ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. ഒരു സീറ്റു പോലും ഒഴിവില്ല. അപ്പോഴാണ് അതിലൊരാൾ മറ്റേ ആളോട് ഒരു ഡയലോഗ്: ‘ആരോടെങ്കിലും ചോദിച്ചിട്ടാണോ നമ്മൾ ഈ കേറി ഇരിക്കുന്നത്! ആ കോട്ടിട്ട ആൾ വന്നാൽ നമ്മളുടെ കാര്യം പോക്കാ. ടിക്കറ്റ് വേണ്ടേ!’
അതുകേട്ടതോടെ, ടിടിഇ വരുന്നതും അവരെ പുറത്താക്കുന്നതും കാത്ത് ഞാൻ ഇരുന്നു. ഇടയ്ക്ക് കുറുപ്പന്തറ ഭാഗത്ത് ട്രെയിൻ ആരെയോ ഇടിച്ച് കുറച്ചു നേരം പിടിച്ചിട്ടു. അത് നോക്കാൻ എന്ന വണ്ണം ഞാൻ വാതിലിൽ പോയി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ചുറ്റും ബംഗാളികൾ. പാനിന്റെ മണം. ഞാൻ തിരികെ സീറ്റിലേക്ക് വരുമ്പോൾ ‘ചുവന്ന ചുരിദാർ’ എന്ന് ആരോടോ ആ രണ്ടുപേരിൽ ഒരാൾ ഫോണിൽ പറയുന്നു. എന്റെ ചുവന്ന ചുരിദാർ ആണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല.
പിന്നെ അവർ... പാട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും പാടി. നല്ല വൃത്തികെട്ട കുറെ വരികൾ. പെണ്ണിനെ കുറിച്ച് മോശമായ രീതിയിൽ ഉള്ള പാട്ടുകൾ. പാടുമ്പോഴൊക്കെ മദ്യത്തിന്റെ നാറ്റം. കോട്ടയത്തിറങ്ങി ഞാൻ ഒരു ക്വാർട്ടർ അടിച്ചിട്ടെ വരൂ എന്ന് ഒരാൾ മറ്റേ ആളോട്. കുറച്ചു കഴിഞ്ഞ് ഒരു ടിടിഇ നടക്കുന്നതു കണ്ടു. കണ്ടു പരിചയമുള്ള ആളാണ്... അയാൾ നടന്ന് അപ്പുറത്തെ കോച്ചിലെങ്ങോ അപ്രത്യക്ഷമായി. എതിർവശത്തിരുന്നതിൽ ഒരാൾ മറ്റെയാളോടു ടിടിഇയെ കളിയാക്കി ഒരു ചിരി... ഞാൻ ചെന്ന് വാഷ് ബേസിനിൽ മുഖം കഴുകി നിന്നു. അവർ എത്തിയെത്തി നോക്കി.
കോട്ടയം എത്താറായി. ജോലി ചെയ്യുന്ന ഒരു ടിടിഇ യെ ഞാൻ കണ്ടില്ല. കോട്ടയം ഇറങ്ങി ടിടിഇ യോട് ഇക്കാര്യം പറയണം എന്ന് തീരുമാനിച്ചു. അയാളെ കണ്ടില്ല. കുറച്ചുനടന്നപ്പോൾ പൊതുവെ ടെറർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ടിടിഇ... കൂടെ ഒരു സ്‌ക്വാഡ്. വേറെ രണ്ട് ടിടിഇ മാർ. ഒരു കാപ്റ്റൻ. എല്ലാവരും കൂടി എ.സി. കോച്ചിന്റെ വാതിലിൽ നിൽക്കുന്നു. എന്തു കാര്യം! ഒരു ടിക്കറ്റുപോലും ഇല്ലാത്ത രണ്ടുപേര് പുല്ലു പോലെ സ്‌ലീപ്പർ സീറ്റിൽ എതിർ വശത്തിരുന്ന എന്നെ മാനസികമായി ഒരുപാടു ബുദ്ധിമുട്ടിച്ചു കോട്ടയത്തിറങ്ങി പോയി.
ഒരൊറ്റ കറുത്ത കോട്ടും ആ പരിസരത്തു വന്ന് ജോലിചെയ്തില്ല. ഒരു ടിടിഇ വന്ന് ടിക്കറ്റ് പരിശോധിച്ചാൽ മാത്രം മതിയായിരുന്നു ഈ പ്രശ്നം അവസാനിക്കാൻ. പക്ഷേ, എ.സി. വിട്ടിറങ്ങാൻ അയാൾക്കു ബുദ്ധിമുട്ടായിരുന്നിരിക്കും. ഈയിടെ തിരുവനന്തപുരം മെയിൽ പൊതുവെ ഇങ്ങനെയാണ്. ഒരാളും ചോദിക്കാനും പറയാനുമില്ല. കറുത്തകോട്ട് ദൂരെയെങ്ങാനും കണ്ടാലായി. വരുന്നവരാകട്ടെ അവരുടെ കയ്യിൽ ഉള്ള ചാർട്ടിലെ പേരുകൾ അല്ലാതെ മറ്റുള്ളവർ എന്തിന് അവിടെ ഇരിക്കുന്നു എന്നോ, ടിക്കറ്റ് ഉണ്ടോ എന്നോ അന്വേഷിക്കാറേ ഇല്ല. കൃത്യമായി ജോലിചെയ്തിരുന്ന മുൻപത്തെ ടിടിഇ ടീം കാരണമാണു ഞാൻ സീസൺ ടിക്കറ്റ് മാറ്റി സ്‌ലീപ്പർ ടിക്കറ്റ് ആക്കി നിയമങ്ങൾ അനുസരിച്ചു യാത്രചെയ്തു തുടങ്ങിയത്.
വേണ്ടായിരുന്നു എന്ന് ഇപ്പോഴത്തെ ടിടിഇ മാരുടെ ഉത്തരവാദിത്തമില്ലായ്മ കാണുമ്പോൾ ഓരോ തിങ്കളാഴ്ചയും ഓർക്കും. ടിടിഇ മാർ അവരുടെ കൊച്ചിന്റെ ഏഴയലത്തെങ്കിലും ഉണ്ടാകണം എന്നൊരു നിയമമുണ്ട്... എ.സി. കോച്ചിൽ ഉറങ്ങി പോയിവരുന്ന ടിടിഇ മാർ എന്തിനാണ് ഒരു ട്രെയിനിൽ! കഴിഞ്ഞദിവസം ഗുവാഹത്തി എക്സ്പ്രസിൽ യുവതി നേരിട്ട പ്രശ്നം ന്യൂസിൽ കണ്ടപ്പോൾ ഓർത്തതേ ഉള്ളൂ. ഇന്ന് ഇങ്ങനെ ഒരു ദുരനുഭവം. നോട്ടം കൊണ്ട്, അശ്ലീല ചുവയുള്ള പാട്ടുകളും വർത്തമാനവും കേട്ടാണ് കോട്ടയത്ത് ഇറങ്ങിയത്.
യാത്രക്കാർക്കു പലരീതിയിൽ ഇന്ത്യൻ റെയിൽവേ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു പുറമെയാണു ടിടിഇ മാരുടെ ഇത്തരം മനോഭാവം. എന്തിനാണ് ഇത്തരം ട്രെയിനുകളിൽ പോകാൻ ഒരു ജനറൽ ടിക്കറ്റ് എങ്കിലും ഞാൻ എടുക്കുന്നത്! തിരുവനന്തപുരം മെയിൽ സ്‌ഥിരം വൈകിവരുന്നു, മുഴുവൻ റിസർവ്ഡ് ആയ ജനശതാബ്ദി രണ്ടു മണിക്കൂർ എങ്കിലും സ്‌ഥിരമായി വൈകിയോടുന്നു, ഓടുന്ന ട്രെയിനുകളിൽ ഇത്തരം ടിക്കറ്റ് എടുക്കാത്ത രാജാക്കന്മാരും. നിയമങ്ങൾ അനുസരിക്കാൻ പറയുമ്പോൾ ഇന്ത്യൻ റെയിൽവേ അൽപമെങ്കിലും അതിനുള്ളിലേക്കുതന്നെ നോക്കേണ്ടി ഇരിക്കുന്നു.