കൊച്ചി അമ്പലമേട് വ്യവസായമേഖലയില്‍ പാചകവാതകം അന്തരീക്ഷത്തിൽ കലർന്നുള്ള വായു മലിനീകരണം രൂക്ഷമായി. ബിപിസിഎൽ പ്ലാന്റിൽ നിന്നുള്ള വാതകം ശ്വസിച്ച് രോഗികളാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ജീവൻ നിലനിർത്താനായി പലരും വീടൊഴിഞ്ഞ് പോയി തുടങ്ങി. അമ്പലമേടിനടുത്ത് കുഴിക്കാട്് ജനിച്ചുവളർന്ന മാത്യുവിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത് കഴുത്ത് തുളച്ചിട്ട ഈ കുഴലുകളാണ്.
അൻപത്തിയാറ് വർഷം കൊണ്ടാണ് മാത്യുവിന്റെ ജീവിതം ഈ നിലയ്ക്കായതെങ്കിൽ ഇപ്പോൾ ഇവിടെ ജീവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത്ര പോലും പ്രതീക്ഷക്ക് വകയില്ല.
ഇതിന്റെ കാരണം മുൻപത്തെക്കാൾ ഇപ്പോൾ വാതകം അന്തരീക്ഷത്തിൽ കലരുന്നു എന്നതാണ്. ഇത് ക്രമാതീതമായി ഉയരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോൾ പലരും മാറിത്താമസിക്കാൻ ഒരുങ്ങുന്നത്.
മാറിത്താമസിക്കാനും നിവൃത്തിയില്ലാത്ത ശിവനെപ്പോലുള്ളവര്‍ മാത്രമാണ് ഇനിയിവിടെ തുടരുന്നത്. ശിവനും ഭാര്യയും കടുത്ത രോഗത്തിന് അടിമകളാണെങ്കിലും വാടക വീടിലേക്ക് മാറാൻ സാമ്പത്തികമില്ല. ഇവരെപ്പോലെ,, ബിപിസിഎൽ പാചകവാതക പ്ലാന്റിന്റെ വൻ വികസന പദ്ധതികൾക്ക് മുന്നിൽ ജീവിതം ചോദ്യചിഹ്നമായ 130 കുടുംബങ്ങളാണ് കുഴിക്കാടുള്ളത്.