ജനവാസപ്രദേശത്തിനും റിഫൈനറിക്കുമിടയിൽ ബഫർസോൺ, ഗ്രീൻബെൽറ്റ് എന്നിവ സ്ഥാപിക്കണമെന്ന ചട്ടം പാടേ ലംഘിച്ചിരിക്കുകയാണ് അമ്പലമേട് വ്യവസായമേഖലയിൽ. പാചകവാതക പ്ലാന്റിന് വെറും പത്തുമീറ്റർ ദൂരത്തിലാണ് അംഗൻവാടി പോലും പ്രവർത്തിക്കുന്നത്. അമ്പലമേടിൽ നിർമാണം പുരോഗമിക്കുന്ന ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ ഇവിടെ ജനജീവിതം കൂടുതൽ ദുസഹമാകും.
പാചകവാതകം ചോർന്ന് അമ്പലമേട് സ്കൂളിലെ കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായത് കഷ്ടിച്ച് അഞ്ചുമാസം മുൻപാണ്. ആശുപത്രിയിൽ നിന്നുള്ള അന്നത്തെ ഈ രംഗങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് സ്കൂൾ മാറ്റിസ്ഥാപിച്ചു. പക്ഷെ മലിനീകരണം ഉണ്ടാക്കിയ കമ്പനിയും ഉത്തരവാദിത്തപ്പെട്ടവരും ഈ അംഗനവാടിയെ മറന്നുപോയി ഇരുപത് കുട്ടികൾ ഇരുന്ന് പഠിക്കുന്നത് ഈ പ്ലാന്റിൽ നിന്ന് പത്തുമീറ്റർ മാത്രം ദൂരത്തിരുന്നാണ്. നിർത്താതെയുള്ള ചുമയും ശ്വാസമുട്ടലും കാരണം പല കുട്ടികളും ദിവസങ്ങളോളം അവധിയിലാകും. ഇന്ധന കമ്പനികൾ ജനവാസപ്രദേശത്ത് പ്രവർത്തിക്കുന്നതിനുള്ള സകല മാനദണ്ഡങ്ങളും അട്ടിമറിച്ചിരിക്കുകയാണ് ബിപിസിഎൽ എന്നാണ് ആരോപണം.
വാതകചോർച്ച ഉണ്ടായാൽ തടഞ്ഞുനിർത്താൻ മരങ്ങളും ചെടികളും കൊണ്ട് ഗ്രീൻബെൽറ്റ് ഉണ്ടാക്കണം. ജനവാസപ്രദേശവുമായി നിശ്ചിത അകലം പാലിച്ച് ബഫർസോണ്‍ നിർമിക്കണം. ഇവ കർശനമായി പാലിക്കണമെന്ന സുപ്രീംകോടതിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും നിർദേശങ്ങളും നോക്കുകുത്തിയാണ് ഇവിടെ.
അമ്പമലമേട് ബിപിസിഎൽ ബോട്ട്്ലിങ് പ്ലാൻറിനോട് ചേർന്നുള്ള ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങും മുന്പേ കുഴിക്കാട് ആശ്രാമം റോഡിലെ നാൽപത് ഏക്കർ സ്ഥലം കൊച്ചിൻ റിഫൈനറി ഏറ്റെടുത്ത് ഇവിടെയുള്ള 140 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം