മെഡിക്കൽ കൗൺസില്‍ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. അധ്യാപകരുടെ എണ്ണത്തില്‍ പന്ത്രണ്ടുശതമാനത്തിന്‍റെ കുറവുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് നൂറു സീറ്റുകളുടെ അംഗീകാരം നഷ്ടമായത്. അന്‍പതു സീറ്റുകളുടെ അംഗീകാരം നേരത്തേതന്നെ ഇല്ലാതായിരുന്നു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവിധ മാർഗനിർദേശങ്ങൾ മെഡിക്കൽകോളജുകൾ പാലിക്കേണ്ടതുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നൂറ്റി അന്‍പത് എംബിബിഎസ് സീറ്റുകളുണ്ട്. ഇതില്‍ നൂറെണ്ണം മാത്രമായിരുന്നു എംസിഐ അംഗീകരിച്ചത്. കോളജിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വണ്ടാനത്തെത്തി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തൃപ്തരാണെങ്കിലും അധ്യാപകരുടെ തസ്തിക ഒഴിഞ്ഞികിടക്കുന്നതും നിഷ്കര്‍ഷിക്കുന്ന മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയതും കുറവായി കണക്കാക്കി. തുടര്‍ന്നാണ് നിലവില്‍ അംഗീകാരമുണ്ടായിരുന്ന നൂറുസീറ്റുകള്‍ക്കും അതില്ലാതായത്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയൽ റജിസ്റ്റർ ചെയ്യാത്തവർ അംഗീകൃത ഡോക്ടർമാരല്ല. എയിംസ് അടക്കമുള്ള ദേശീയ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനുള്ള അർഹതയും ഇവർക്കില്ല. അതാണ് വിദ്യാര്‍ഥികളുടെ ആശങ്ക.
വീഴ്ചകള്‍ പരിഹരിച്ചശേഷം അറിയിച്ചാല്‍ മെഡിക്കല്‍ കൗണ്‍സില്‍ വീണ്ടും പരിശോധനക്കെത്തും. പക്ഷേ അതിന് ഒന്‍പതുലക്ഷത്തോളം രൂപ ചിലവുണ്ട്. കൗൺസിൽ സാക്ഷ്യപത്രമുണ്ടെങ്കിലേ പഠിച്ചിറങ്ങുന്നവര്‍ക്ക് മെഡിക്കൽ കോളജുകളിലെ അധ്യാപകരാകാനുള്ള അർഹത കൈവരൂ.