കൃഷിമന്ത്രിയുടെ മണ്ഡലമായ തൃശൂരിൽ കോടികൾ മുടക്കി പണിത കൃഷി ഓഫീസ് സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും പൂട്ടിക്കിടക്കുന്നു. കെട്ടിടം വെറുതെ കിടന്ന് നശിക്കുമ്പോളും ഓഫീസുകൾ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. പണി തീരും മുൻപ് യു.ഡി.എഫ് സർക്കാർ ഉദ്ഘാടനം നടത്തിയതാണ് പണിപാതി വഴിയിൽ നിലയ്ക്കാൻ കാരണമെന്നും ആക്ഷേപം.
മനോഹരമായ നാല് നിലകെട്ടിടം. ഇതാണ് 12 കോടി മുടക്കി തൃശൂർ നഗരത്തിലെ ചെമ്പൂക്കാവിൽ നിർമിച്ചിരിക്കുന്ന അഗ്രികൾച്ചർ കോംപ്ളക്സ്. കൃഷി ഓഫീസും സീഡ് അതോറിറ്റിയും അടക്കം തൃശൂർ നഗരത്തിലെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഒരുകെട്ടിടത്തിലാക്കാനാണ് ഈ സമുച്ചയം നിർമിച്ചത്. ഏതാണ്ട് ഒരു വർഷം മുൻപ്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുൻപ് അന്നത്തെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഓടിയെത്തി ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. അത് കഴിഞ്ഞെത്തിയ പുതിയ സർക്കാരിലെ കൃഷിമന്ത്രി ഇവിടത്തെ എം. എൽ.എയായിട്ടും ഈ കെട്ടിടംകൊണ്ട് കർഷകന് ഉപകാരമായിട്ടില്ല.
വൈദ്യുതിയും വെള്ളവും ശുചിമുറികളും അടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും മുൻപ് തന്നെ പണിപൂർത്തിയായന്ന പേരിൽ കഴിഞ്ഞ സർക്കാർ ഉദ്ഘാടനം ചെയ്തെന്നാണ് ആക്ഷേപം. അതിന് ശേഷം തുടർനിർമാണം നടത്താനുള്ള ശ്രമവും ഉണ്ടാകാതായതോടെ കെട്ടിടം ഇങ്ങിനെ സ്ഥിരമായി അടഞ്ഞ് പോയി. ഇവിടേക്ക് പ്രവർത്തനം മാറ്റേണ്ടിയിരുന്ന കൃഷി ഓഫീസുകളെല്ലാം നഗരത്തിലെ വിവിധയിടങ്ങളിൽ വാടകകെട്ടിടത്തിലാണ്. അതുവഴി ഒരുമാസം 15 ലക്ഷം വരെയാണ് വാടകകൊടുക്കേണ്ടത്. ചുരുക്കത്തിൽ കർഷകർക്കും സർക്കാരിനും നഷ്ടം മാത്രം.