ഇടുക്കി പുറപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആദിവാസികൾ സമരത്തിനൊരുങ്ങുന്നു. ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിനു പുറമെ ഉദ്യോഗസ്ഥർ ബിപിഎൽ ലിസ്റ്റിൽ കൃത്രിമം കാട്ടിയെന്നും ആരോപിച്ചാണ് സമരം. സൂചനയായി ഊരുമൂപ്പന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
പുറപ്പുഴ പഞ്ചായത്തിൽ ഇരുപത്തഞ്ചിൽ താഴെ ആദിവാസി കുടുംബങ്ങളാണുള്ളത്. എന്നാൽ ഈ കുടുംബങ്ങളുടെ ഒരു ആവശ്യവും കഴിഞ്ഞ നാലു വർഷത്തിനിടെ പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചിട്ടില്ലെന്നാണ് ആരോപണം. പത്ത് കുടുംബങ്ങൾ കുടിവെള്ളം സംഭരിക്കാൻ ആയിരം ലിറ്ററിന്റെ ടാങ്കിനായി അപേക്ഷ സമർപ്പിച്ചു. വൈദ്യുതി ലഭിക്കാത്ത ആറ് കുടുംബങ്ങൾക്ക് സൗരോർജ വിളക്കുകളായിരുന്നു ആവശ്യം. എട്ട് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനും പണം ആവശ്യപ്പെട്ടു. ഇതിലൊന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തില്ല. ഇതിനിടയിൽ അനർഹരായ നിരവധിപേരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.
എസ്ടി ലിസ്റ്റിലും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർ ആനുകൂല്യങ്ങൾ വകമാറ്റി ചെലവഴിക്കുന്നതായും ആദിവാസികൾ ആരോപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കളാണ് ബിപിഎൽ ലിസ്റ്റിൽ ഇടംനേടിയത്. കലക്ടർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കാനുള്ള തീരുമാനം.