ലൈസൻസ് ഇല്ലാത്ത വിദ്യാർഥിയോടിച്ച കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ് ഉപേക്ഷിക്കപ്പെട്ട തമിഴ്നാട് സ്വദേശിയായ വയോധികന് 21 ദിവസമായി വഴിവക്കിൽ ദുരിതജീവിതം. കാലിനു പൊട്ടലും ദേഹമാസകലം ചതവുമേറ്റ ഡിണ്ടിഗൽ നിലക്കോട്ട സ്വദേശി പെരിയസ്വാമി (70) ആണു നാട്ടിൽ പോകാനോ ചികിൽസയ്ക്കോ പണമില്ലാതെ നരകിക്കുന്നത്. പെരിയസ്വാമിയെ ഈ അവസ്ഥയിലാക്കിയവർ സഹായിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, സംഭവത്തിൽ ഈസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ നാലിന് എസ്ആർഎം റോഡിൽ മോസ്ക് ലെയിനിനു സമീപമായിരുന്നു അപകടം. എസ്ആർഎം റോഡ് ജസീല മൻസിലിൽ ഷഹീദ് കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. പതിനെട്ടുകാരനായ വിദ്യാർഥി ഓടിച്ച കാർ സമീപത്തെ മതിലിൽ ഇടിച്ചശേഷം പെരിയസ്വാമിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് കാറോടിച്ച വിദ്യാർഥി പെരിയസ്വാമിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ തയാറായത്. എന്നാൽ, അൽപം പണച്ചെലവേറിയ ചികിൽസ വേണ്ടിവരുമെന്നു കണ്ടതോടെ പെരിയസ്വാമിയെ തിരികെയെത്തിച്ച് അപകടം നടന്ന സ്ഥലത്തിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ വളപ്പിൽ ഇറക്കിവിടുകയായിരുന്നു.