ഇടുക്കി ഉടുമ്പൻചോലയിൽ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഉടുമ്പൻചോല കല്ലുപാലം സ്വദേശി വട്ടക്കുന്നേൽ അജീഷും മകൾ നാലുവയസുകാരി 'ഇവ' യുമാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഉടുമ്പൻചോല ശാന്തരവിയ്ക്കു സമീപമായിരുന്നു അപകടം. ഹർത്താൽ ദിനത്തിൽ ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ എത്തി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡിലൂടെ ഇരു വാഹനങ്ങളും സമാന്തരമായി അമിത വേഗതയിൽ സഞ്ചരിക്കുന്നതിനിടെ തമ്മിൽ കൂട്ടിമുട്ടി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അജീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ റോഡിൽ തല കീഴായി മറിഞ്ഞ് റോഡിനു സമീപത്തെ ഏലത്തോട്ടത്തിലേയ്ക്ക് തെറിച്ചു വീണു.
രണ്ടാമത്തെ കാറും റോഡിൽ നിന്ന് തെന്നി നീങ്ങി. ഏലത്തോട്ടത്തിലേയ്ക്ക് തെറിച്ചു വീണ വാഹനത്തിലിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായി തകർന്നു. അപകടത്തിൽപ്പെട്ടവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ മുന്ന് പേർ ഉൾപ്പെടെ ഒൻപത് പേർ പരുക്കുകളോടെ ആശുപത്രിയിലുണ്ട്.