വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വീട്ടമ്മ തുടർ ചികിൽസക്ക് പണം കണ്ടെത്താനാവാതെ നിസഹായവസ്ഥയിൽ. കോട്ടയം കല്ലറ സ്വദേശിയായ ജിത കെ തങ്കപ്പനാണ് സഹായം തേടുന്നത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ജിതയുടെയും ഭർത്താവിന്റെയും ജീവിതം തന്നെ തകർത്ത അപകടമുണ്ടായത്.
ഒന്നര വയസുള്ള മകന് മരുന്ന് വാങ്ങാൻ പോകുന്നതിനായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ കയറിയതായിരുന്നു ജിത. സ്റ്റാർട്ട് ചെയ്ത ഉടൻ കുതിച്ചു ഉയർന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. കല്ലിലടിച്ചു വീണ ജിതയ്ക്ക് ഗുരുതരമായി പരുക്കേറ്റു.മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിൽ സുഷുമ്ന നാഡി തകരാറിലായെന്ന് കണ്ടെത്തി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിൽെൽസയ്ക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ജിതയുടെ കാലുകൾ തളർന്നു പോയിരുന്നു. ചികിത്സയ്ക്കും മറ്റുമായി നിലവിൽ എട്ടു ലക്ഷത്തിലധികം ചെലവായി.അച്ഛന്റെ മരണശേഷം ആശ്രിത നിയമന പ്രകാരം 2012 മുതൽ എസ്പി ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്ത് വരികയായിരുന്നു ജിത.വെൽഡിങ് തൊഴിലാളിയായ ഭർത്താവുൾപ്പെടുന്ന കുടുംബത്തിന്റെ ഏക സ്ഥിരവരുമാനമായിരുന്നു ജിതയുടെ ജോലി.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഭർത്താവിനും പണിക്കു പോകാൻ കഴിയാതെ വന്നതോടെ നട്ടം തിരിയുകയാണ് ഈ കുടുംബം.
ഫിസിയോതെറാപ്പിയ്ക്കും മരുന്നിനുമായി 2000 രൂപയോളം ദിവസം ചെലവ് വരുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെയും മറ്റു ദ്യോഗസ്ഥരുടെയും സഹായമാണ് ഈ കുടുംത്തെ് താങ്ങി നിർത്തുന്നത്. ഭർത്താവിന്റെ വീട്ടിൽ മതിയായ സൗകര്യമില്ലാത്തതിനാൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം.തുടർ ചികിൽസയ്ക്ക് വൻ തുക ചെലവു വരുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയിലും ജിതയുടെ മനസാന്നിധ്യമാണ് ഭർത്താവിനു പോലും താങ്ങാവുന്നത്. ഈ 28 കാരിയ്ക്ക് ഇനി സുമനസുകളുടെ കൈത്താങ്ങാണ് ആവശ്യം SBT കല്ലറ ശാഖയിൽ അമ്മ ജഗദമ്മയുടെയും ജിതയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.