കുമളി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. വൈദ്യുതി, വാട്ടർ അതോറിറ്റി വകുപ്പുകളുടെ തർക്കത്തെ തുടർന്നാണ് പദ്ധതി അനിശ്ചിതമായി നീളുന്നത്. വേനൽ ശക്തമാകുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.
കുമളി പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കുടിവെള്ളമെത്തിക്കുന്നതാണ് ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി. തേക്കടി കനാലിൽ നിന്നുള്ള വെള്ളം ഓരോ വീട്ടുമുറ്റത്തും പൈപ്പിലൂടെ എത്തിക്കാനുള്ള ശ്രമങ്ങൾ 2005ൽ ആരംഭിച്ചു. തേക്കടിയിൽ നിന്ന് വെള്ളമെടുക്കാനുള്ള പമ്പ്സെറ്റും ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചു. വീടുകളിലേക്ക് പൈപ്പിടുന്ന ജോലികൾ വരെ പൂർത്തിയായി. പക്ഷെ വൈദ്യുതി മാത്രം ലഭിച്ചില്ല. കണക്ഷൻ ലഭിക്കുന്നതിന് പണം കെട്ടിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബോർഡും വാട്ടർ അഥോറിറ്റുയുമായി തർക്കം നിലനിൽക്കുന്നത്. പദ്ധതി ആവിഷ്ക്കരിച്ചപ്പോൾ തീരുമാനിച്ച തുക വാട്ടർ അഥോറിറ്റി ബോർഡിന് നൽകിയിരുന്നു. എന്നാൽ പദ്ധതി വൈകിയതോടെ മൂന്നര ലക്ഷം രൂപ കൂടി വേണമെന്നാണ് ബോർഡിന്റെ നിലപാട്.
നിലവിൽ പഞ്ചായത്തിന്റെ പലമേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനൽ കടുക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഇടപ്പെട്ട് തർക്കം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.