ജയിലിൽ നിന്ന് ചപ്പാത്തിയും ബിരിയാണിയും മാത്രമല്ല. ഇനി ബ്രെഡും കിട്ടും. വിയ്യൂർ സെൻട്രൽ ജയിലിലാണ് സംസ്ഥാനത്ത് ആദ്യമായി ബ്രെഡ് ഉൽപാദനം ആരംഭിച്ചിരിക്കുന്നത്. ഭക്ഷണ വിൽപ്പന വൻലാഭമായതോടെയാണ് കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചത്.
ജയിലുകളിപ്പോൾ വെറും തടവറകൾ മാത്രമല്ല. സർക്കാരിന് ചെറിയ മുതല‍് മുടക്കിൽ വലിയ ലാഭം നേടികൊടുക്കുന്ന ബിസിനസ് കേന്ദ്രം കൂടിയാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാറുണ്ടാക്കുന്ന ചപ്പാത്തിയും ബിരിയാണിയുമൊക്കെ വിറ്റ് ഓരോദിവസം നേടുന്നത് ഒന്നരലക്ഷം രൂപവരെയാണ്. ക്രിസ്മസ് സീസണിലും കേക്കടക്കമുള്ള ബേക്കറി ഉൽപ്പന്നങ്ങൾക്കും വൻഡിമാന്റയിരുന്നു. ഇതോടെയാണ് ബ്രെഡും ഉൽപാദിപ്പിക്കാന് തീരുമാനിച്ചത്. ജയിൽ ഡി.ജി.പി അനിൽ കാന്ത് സംസ്ഥാന ജയിലുകളിലെ ആദ്യ ബ്രെഡ് ഉൽപാദനം ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ പ്രതിദിനം നൂറ് പാക്കറ്റ് ബ്രഡുൽപാദിപ്പിക്കും. മുന്നൂറ് ഗ്രാമിന്റെ പാക്കറ്റിന് വില ഇരുപത് രൂപ. മികച്ച ബേക്കറി യൂണിറ്റുള്ള ഇവിടെ വിവിധ തരം കേക്കുകളും ബണ്ണും ചിപ്സും മാസങ്ങളായി ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിദിനം നാൽപതിനായിരം ചപ്പാത്തി വരെയാണ് വിറ്റ് പോകുന്നത്. ദിവസവും 40 തടവുകാർ ചേർന്നാണ് ചപ്പാത്തിയുണ്ടാക്കുന്നതെങ്കിൽ ബ്രെഡിനും കേക്കിനുമെല്ലാം പത്ത് പേരെ വീതം ഉപയോഗിക്കും.