ഹോര്‍ട്ടികോര്‍പ്പിനെ അടിമുടി പരിഷ്കരിക്കാനുറച്ച് പുതിയ ചെയര്‍മാന്‍ വിനയന്‍. വിഷമയമുള്ള പച്ചക്കറികൾ കണ്ടെത്താൻ ജില്ലാ അടിസ്ഥാനത്തിൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും. നടി മഞ്ജു വാര്യര്‍ ഹോർട്ടികോർപ്പിന്‍റെ ബ്രാൻഡ് അംബാസിഡറാകും. ആലപ്പുഴയില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തിനുശേഷമാണ് വിനയന്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവയില്‍ മാരക കീടനാശിനികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് നല്ല പച്ചക്കറികൾക്ക് ജനങ്ങൾക്ക് എത്തിക്കാനുള്ള ശ്രമം കൃഷിവകുപ്പ് ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ തീരുമാനം. ചെയര്‍മാനായി കഴിഞ്ഞ മാസം സ്ഥാനമേറ്റ സംവിധായകന്‍ വിനയന്‍ പുതിയ എംഡി ബിജു പ്രഭാകര്‍ എന്നിവരാണ് നല്ല പച്ചക്കറിക്കായി ശ്രമം തുടങ്ങുന്നത്. പച്ചക്കറികൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ലാബുകൾ ആരംഭിക്കും. പതിവ് ശീലങ്ങള്‍ ഉപേക്ഷിച്ച് ഹോർട്ടികോർപ്പിന്‍റെ സ്റ്റാളുകൾ ഇനി ഞായറാഴ്ചയും തുറക്കും. കൂടുതല്‍ ഉപഭോക്താക്കൾ ഉള്ള സ്ഥലങ്ങളിൽ അതിരാവിലെ തുറന്ന് രാത്രി വൈകിയടക്കുന്ന സംവിധാനം പരീക്ഷിക്കും. വിഷമില്ലാത്ത പച്ചക്കറി കഴിക്കുകയെന്ന പ്രചാരണം മഞ്ജു വാര്യരെ മുന്‍ നിര്‍ത്തിയാണ് നടത്തുന്നത്
പച്ചക്കറി വാങ്ങുന്നതിലും വിൽക്കുന്നതിലുമുള്ള അഴിമതി ഇല്ലാതാക്കാൻ കെൽട്രോണിന്റെ സഹായത്തോടെ സുതാര്യത ഉറപ്പുവരുത്തുന്ന സോഫ്റ്റ്‌വെയർ തയാറാക്കാനും തീരുമാനമുണ്ട്.ഓൺലൈൻ വിൽപ്പനയും ഹോം ഡലിവറിയും തുടങ്ങും. മട്ടുപ്പാവ് കൃഷി, സ്കൂൾപച്ചക്കറി കൃഷി തുടങ്ങിയവക്ക് ഇനിമുതല്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ പിന്തുണയുണ്ടാകുമെന്നും വിനയന്‍ വ്യക്തമാക്കി