ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിന് തടസം കേന്ദ്രസർക്കാരെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ഉത്സവ കമ്മിറ്റിക്കാർ സംസ്ഥാന സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ കാരണം ഒരു ഉത്സവം പോലും മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് പറഞ്ഞു.
വെടിക്കെട്ടിന് നിയന്ത്രണമേർപ്പെടുത്തി േകന്ദ്രഎക്സ്പ്ളോസീവ് വിഭാഗം പുറപ്പെടുവിച്ച സർക്കുലറാണ് നിലവിലെ പ്രതിസന്ധിയുടെ ഏക കാരണം. ഇത് ഒഴിവാക്കാനായി കേന്ദ്രസർക്കാർ നടത്തിയ പഠന റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. അതിനാൽ പ്രതിസന്ധി പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിര സമരം ചെയ്യുന്ന ബി.ജെ.പിക്കാർ വർഗീയ, രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആചാരങ്ങളും പതിവ് പോലെ നടക്കണമെന്നാണ് സംസ്ഥാന സർക്കാർ നയം. എന്നാൽ ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് ഇറക്കാൻ നിയമതടസമുണ്ട്. മറ്റ് വഴികളിലുള്ള നിയമപോരാട്ടത്തിനുമിറങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ തൃശൂരിലെ ഉത്സവ ഏകോപനസമിതിയും ദേവസ്വങ്ങളും ഞായറാഴ്ച മുതൽ മന്ത്രിമാരായ വി. എസ്. സുനിൽകുമാർ, എ. സി.മൊയ്തീൻ , സി. രവീന്ദ്രനാഥ് എന്നിവരുടെ വീട്ടുപടിക്കൽ കുടിൽകെട്ടി സമരം നടത്താനൊരുങ്ങുകയാണ്. അതിനോടുള്ള മന്ത്രിയുടെ മറുപടി ഇങ്ങിനെയായിരുന്നു.