പൊളിഞ്ഞ റോഡ് നന്നാക്കാത്തതിന് കൊച്ചിയിൽ വേറിട്ടൊരു പ്രതിഷേധം. കുഴിയിൽ വീണ കാർ നീക്കാതെ റോഡിൽ ഡ്രൈവർ നിലയുറപ്പിച്ചതോടെ കലൂർ കത്രിക്കടവ് റോഡിൽ ഗതാഗതം സ്തംഭിച്ചു. ഡ്രൈവർക്ക് പിന്തുണയുമായി കൗൺസിലർമാർ കൂടി എത്തിയതോടെ സമരം ജനകീയമായി.
പറഞ്ഞ് പറഞ്ഞ് പൊറുതിമുട്ടിയപ്പോഴാണ് ഇങ്ങനെ ഒരവസരം വീണു കിട്ടിയത്. ഫിറോസ് അത് ഫലപ്രദമായി ഉപയോഗിച്ചു. കുഴിയിൽ വീണ് തകരാറിലായ കാർ അവിടെത്തന്നെയിട്ടു. പിന്നെ റോഡിലേക്കിറങ്ങി ഒറ്റയാൾ പ്രക്ഷോഭം തുടങ്ങി.
വിഷയത്തിൻറെ ഗൗരവം ജനപ്രതിനിധികളും ഉൾക്കൊണ്ടു. കൗൺസിലർമാരായ അരിസ്റ്റോട്ടിലും ഗ്രേസിയും കൂടി റോഡിലേക്കിറങ്ങി. ഒപ്പം പൊതുജനവും. കലൂർ കത്രിക്കടവ് റോഡ് അതോടെ സ്തംഭിച്ചു. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലുമെത്തി റോഡ് നന്നാക്കാൻ സമയപരിധി നിശ്ചയിക്കാതെ മാറില്ലെന്ന നിലപാടിലായി. റോഡിൽ നിന്ന് മാറാൻ ഭാവമില്ലെന്ന് കണ്ടതോടെ കൂടുതൽ പൊലീസെത്തി. ജനപ്രതിനിധികളെയടക്കം അറസ്റ്റ് ചെയ്ത് നീക്കി. കാർ മാറ്റി. പൊലീസ് വാഹനവും മറ്റു വാഹനങ്ങളും റോഡിലെ വൻകുഴി കടന്ന് പോയി.