പുഴയില്‍ വീണ എട്ടുവയസുകാരനെ സാഹസികമായി രക്ഷിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് അധികൃതരുടെ അലംഭാവംമൂലം ധീരതക്കുള്ള പുരസ്കാരപ്പട്ടികയില്‍ ഇടം നഷ്ടമായി. എടത്വ തലവടി സ്വദേശി അനന്തകൃഷ്ണനാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാട കാരണം അര്‍ഹമായ അംഗീകാരം നഷ്ടമായത്. അപേക്ഷകനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുകാട്ടി ദേശീയ ശിശുക്ഷേമസമിതി അയച്ച കത്ത് സര്‍ക്കാര്‍ ഫയലുകളില്‍ കുടുങ്ങുകയായിരുന്നു.
പമ്പയാറ്റില്‍ മുങ്ങിത്താണ എട്ടുവയസുകാരന്‍ ഹരികൃഷ്ണനെ 2015 ജൂണിലാണ് തലവടി സ്വദേശി അനന്തകൃഷ്ണന്‍ സാഹസികമായി രക്ഷിച്ചത്. രാവിലെ ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ പുഴയില്‍ ആരോ മുങ്ങിത്താഴുന്നത് ഈ പതിനൊന്നാം ക്ലാസുകാരന്‍ കണ്ടു. മറ്റൊന്നുമാലോചിക്കാതെ കുത്തൊഴുക്കിലേയ്ക്ക് ഒരെടുത്തുചാട്ടം. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ലെങ്കിലും സ്കൂള്‍ അധികൃതരും നാട്ടുകാരും നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ധീരതാ പുരസ്കാരത്തിന് അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച ദേശീയ ശിശുക്ഷേമസമിതി തുടര്‍ന്നുള്ള അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നവംബര്‍ 21 ന് കത്തയച്ചു. ഡിസംബര്‍ ഏഴുവരെ ആ കത്ത് കലക്ട്രേറ്റിലിരുന്നു. തുടര്‍ന്ന് കുട്ടനാട് തഹസീല്‍ദാര്‍ക്ക് കൈമാറിയ കത്ത് ജനുവരി മൂന്നുവരെ അവിടെയും വിശ്രമിച്ചു. അപ്പോഴേയ്ക്കും ദേശീയ ശിശുക്ഷേമസമിതി നിഷ്കര്‍ഷിച്ച സമയപരിധി അവസാനിച്ചു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് അയക്കണമെന്ന കുറിപ്പുള്ള കത്താണ് ഇത്രയും നിരുത്തരവാദപരമായി ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തത്.
റിപ്പബ്ലിക് ദിനത്തില്‍ പുരസ്കാരം വിതരണം ചെയ്യുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയാലും അനന്തകൃഷ്ണന്‍റെ അപേക്ഷ ഇനി പരിഗണിക്കപ്പെടുമോ എന്നുറപ്പില്ല.