കോട്ടയം പാറത്തോട്, പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന് പതിനാറായിരം രൂപ കവർന്നു. പഞ്ചായത്ത് ഓഫീസിന് പുറമെ കുടുംബശ്രീ ഓഫീസിലും സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്.പഞ്ചായത്തോഫീസിന്റെ മുൻവശത്തെയും സെക്രട്ടറിയുടെ മുറിയുടെയും പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഇവിടെയുണ്ടായിരുന്ന സേഫിന്റെ പൂട്ടും തകർത്താണ് പണം മോഷ്ടിച്ചത്. സെക്രട്ടറിയുടെ മുറിയിൽ നിന്നും പതിനായിരം രൂപയും, കുടുംബശ്രീ ഓഫീസിൽ നിന്ന് ആറായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.
ഓഫീസിനുള്ളിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. രേഖകൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി തെളിവെടുത്തു. കാഞ്ഞിരപ്പള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.