ഗജവീരൻമാരുടെ തലയെടുപ്പും ആകാരവടിവും ചോരാതെ മരത്തടിയിൽ കൊത്തിയെടുക്കുന്ന അപൂർവ കേന്ദ്രങ്ങളിലൊന്നാണ് തൃശൂരിലെ ചേർപ്പെന്ന ഗ്രാമം. ആന രൂപ നിർമാണം കുലത്തൊഴിലായി കരുതുന്ന ഒട്ടേറെ കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ഒറ്റമരത്തടിയിൽ വിരിയുന്ന ചേർപ്പിലെ ആനകൾക്ക് വിദേശ വിപണിയിൽ ആറ് ലക്ഷം രൂപ വരെയാണ് വില.
ആനയെ കാണാൻ വേണ്ടി മാത്രം പൂരം കാണാൻ വരുന്ന ആനപ്രേമികളുള്ള നാടാണ് തൃശൂർ.തൃശൂരിലെ ചേർപ്പുകാരുടെ ആനപ്രേമം മറ്റൊരു തരത്തിലാണ്. ആനയെ വെറുതെ കണ്ട് രസിക്കുകയല്ല, അതേരൂപത്തിൽ അതേ ഭംഗിയിൽ മരത്തടിയിൽ കൊത്തിയെടുക്കുകയാണ് ചേർപ്പെന്ന ഗ്രാമം. ഓരോ വീട്ടിലുമെത്തിയാൽ ആനരൂപങ്ങളുടെ പൂരപ്പറമ്പ് തന്നെ കാണാം.
മരത്തടിയിലെ ആനരൂപങ്ങൾ ഒരുക്കുന്നതിൽ കേരളത്തിൽ ഏറ്റവും പാരമ്പര്യമുള്ളത് ചേർപ്പിനാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കുലത്തൊഴിലായി തുടങ്ങിയതാണ്. ആറൻമുള കണ്ണാടി പോലെ ചേർപ്പ് ആനയെ തേടി ആവശ്യക്കാരെത്തിയിരുന്നു.
ഒറ്റത്തടിയിലൊരുക്കുമ്പോളും രൂപഭംഗിയും പൂർണതയും നഷ്ടമാകുന്നില്ലെന്നതാണ് ചേർപ്പ് ആനയുടെ പ്രത്യേകത. ഈട്ടിയോ വാകമരമോ ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരു തടി ആനയായി മാറാൻ 15 ദിവസം വരെ അധ്വാനിക്കണം. വിലപ്പത്തിനനുസരിച്ച് വിലയും മാറും. ഏറ്റവും ചെറിയ ആനക്ക് 450 രൂപയാണങ്കിൽ വലിപ്പമുള്ളതിന് ലക്ഷങ്ങളാവും. വിദേശികളടക്കം തേടിയെത്തുമ്പോൾ ചേർപ്പ് ആനയുടെ പെരുമയും വർധിക്കുകയാണ്. പക്ഷെ പഴയത് പോലെ തടികിട്ടാനില്ലാത്തതും ചെലവിനനുസരിച്ചുള്ള വില കിട്ടാത്തതും പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.