ഏറെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും സ്ഥാനലബ്ധി ദൈവാനുഗ്രഹമായി കാണുന്നുവെന്ന് സി എസ് ഐ സഭാ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ. രാജ്യത്തിന്റെ നന്മയ്ക്കും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും ഉതകുന്ന തീരുമാനങ്ങൾക്കു വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബിഷപ് തോമസ് ഉമ്മൻ. ചൊവ്വാഴ്ച കോട്ടയത്താണ് സ്ഥാനാരോഹണ ചടങ്ങ്.
അഞ്ചു സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി വ്യാപിച്ചുകിടക്കുന്ന 24 മഹായിടവകകളില്‍ നിന്നുള്ള ബിഷപ്പുമാരും തിരഞ്ഞെടുക്കപ്പെട്ട അല്‍മായ പ്രതിനിധികളും വൈദികരും അടങ്ങുന്ന സഭാ സിനഡാണ് ബിഷപ് തോമസ് കെ ഉമ്മനെ മോഡറേറ്ററായി തിരഞ്ഞെടുത്തത്. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെങ്കിലും സന്തോഷപൂർവം അത് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ല. ജനനന്മ മുന്നിൽ കണ്ടുള്ള തീരുമാനങ്ങൾക്കൊപ്പം നിൽക്കും.
1983ൽ വൈദികനായ അദ്ദേഹം 2011ലാണ് ബിഷപ്പായത്. 2014 മുതല്‍ സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി പ്രവർത്തിച്ച ബിഷപ് തോമസ് കെ.ഉമ്മന്‍ ആലപ്പുഴ തലവടി സ്വദേശിയാണ്. ഡപ്യൂട്ടി മോഡറേറ്ററുടെ പദവിയില്‍ കോയമ്പത്തൂര്‍, വടക്കന്‍ കേരള മഹായിടവകകളുടെ അധികചുമതലയും വഹിച്ചു. പരിസ്ഥിതി സൗഹൃദ നിലപാടുകൾ എന്നും സ്വീകരിച്ചിട്ടുള്ള അദ്ദേഹം ഗാഡ്ഗിൽ, കസ്തുരി രംഗൻ റിപ്പോർട്ടുകളെ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ മദ്യവർജന സമിതിയുടെ അധ്യക്ഷനുമാണ് സി എസ് ഐ സഭയുടെ പുതിയ ആത്മീയാചാര്യൻ.