ഇടുക്കിയിൽ വരൾച്ച രൂക്ഷമായതോടെ നാട്ടിലിറങ്ങുന്ന കാട്ടാനകൾ കൂടുതൽ അക്രമകാരികളാകുന്നു. ശാന്തന്‍പാറ പന്നിയാർ എസ്റ്റേറ്റിൽ മൂന്ന് ദിവസത്തിനിടെ പത്ത് വീടുകളാണ് കാട്ടാന തകർത്തത്. ആക്രമണത്തിൽ നിന്ന് രണ്ട് വയസുകാരിയടക്കമുള്ള കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇടുക്കിയിലെ വനങ്ങൾ കരിഞ്ഞുണങ്ങിയതും ജലസ്രോതസ്സുകൾ വറ്റിവരണ്ടതുമാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് നീങ്ങാനുള്ള കാരണം. മറയൂർ, മൂന്നാർ, ശാന്തൻപാറ എന്നിവിടങ്ങളിലെല്ലാം കാട്ടാനകളാണ് പ്രശ്നക്കാർ.ശാന്തൻപാറ പഞ്ചായത്തിൽ തൊണ്ടിമല പന്നിയാർ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി ഒറ്റയാൻ ഭീതിവിതയ്ക്കുന്നു. കഴിഞ്ഞ രാത്രിയിൽ മാത്രം രണ്ട് തോട്ടം തൊഴിലാളി ലയങ്ങളാണ് പൂർണമായും തകർത്തത്. ഗൃഹോപകരണങ്ങൾ നശിപ്പിച്ചത് കൂടാതെ വീട്ടിലുണ്ടായിരുന്ന ഭക്ഷണവും കാട്ടാന അകതാക്കി. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. രാത്രി എട്ടിന് കാടിറങ്ങിയെത്തിയ ഒറ്റയാൻ മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാനയുടെ പരാക്രമത്തിൽ ഒരേക്കറിലേറെ കൃഷി നശിച്ചു. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാന്‍ കഴിയാതെ ഭിതിയിലാണ് തൊഴിലാളികൾ. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.