മറയൂരിൽ കോടികളുടെ ചന്ദനക്കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നത് വനംവകുപ്പിലെ താത്കാലിക വാച്ചർമാർ. ചന്ദനമരം മുറിച്ചുകടത്താൻ മോഷ്ടാക്കളെ സഹായിച്ച വാച്ചർ വനംവകുപ്പിന്റെ പിടിയിലായി.
പെരിയകുടി ആദിവാസി കോളനിയിലെ മഹാദേവനാണ് വനംവകുപ്പിന്റെ പിടിയിലായത്. മറയൂര്‍ ചന്ദന റിസര്‍വിലെ കൂടക്കാട് ഭാഗത്തു നിന്ന് കഴിഞ്ഞ ഞായറാഴ്ച പകലാണ് ചന്ദനമരം നഷ്ടപ്പെട്ടത്. മഹാദേവനായിരുന്നു ഈ പ്രദേശത്തെ ചന്ദനമരങ്ങളുടെ സുരക്ഷാചുമതല. മരം നഷ്ടപ്പെട്ട വിവരം മഹാദേവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചില്ല. അടുത്ത ദിവസം ജോലിക്കെത്തിയ ജീവനക്കാരനാണ് മരം നഷ്ടപ്പെട്ടത് കണ്ടെത്തുന്നത്. മഹാദേവനോട് മോഷണത്തെകുറിച്ച് ചോദിച്ചെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല. പിന്നീട് വിശദമായി ചോദ്യം ചെയ്യലിലാണ് മോഷണത്തിൽ മഹാദേവനുള്ള പങ്ക് വ്യക്തമായത്.
ഉത്സവവുമായി ബന്ധപ്പെട്ട് ചന്ദനമോഷ്ടാവായ സുഹൃത്തിൽ നിന്ന് മഹാദേവൻ ആറായിരം രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ച് നൽകുന്നതിന് പകരം ചന്ദനമരം മുറിക്കാൻ സഹായിച്ചാൽ മതിയെന്നായിരുന്നു ഉടമ്പടി. ഇതനുസരിച്ച് മഹാദേവൻ ജോലിയിൽ പ്രവേശിച്ചതോടെ സുഹൃത്തിനെ വിവരം അറിയിച്ചു. വാളും മറ്റ് ആയുധങ്ങളുമായി മോഷ്ടാക്കൾ മഹാദേവനോടൊപ്പം വനത്തിൽ കയറി. നിമിഷ നേരംകൊണ്ട് മരവുമായി മോഷ്ടാക്കൾ സ്ഥലം വിട്ടു. മരം മുറിച്ചുകടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഒരു വർഷം മുമ്പാണ് മഹാദേവൻ താത്കാലിക വാച്ചറായി ജോലിയിൽ പ്രവേശിച്ചത്. വനസംരക്ഷണത്തിന് ചുമതലപ്പെടുത്തിയ ആദിവാസികളായ താത്കാലിക വാച്ചർമാർക്ക് പണം വാഗ്ദാനം ചെയ്താണ് മാഫിയ ചന്ദനക്കൊള്ളയ്ക്ക് കൂടെകൂട്ടുന്നത്. ഇത് പ്രതിരോധിക്കാൻ വനംവകുപ്പ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.