തൃശൂരിലെ മുല്ലശേരിയിൽ ഉപ്പുവെള്ളം കയറി ഏക്കറ് കണക്കിന് പാടത്തെ കൃഷി ഉണങ്ങി നശിച്ചു. കൃത്യസമയത്ത് ബണ്ട് കെട്ടാത്ത ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് ഉപ്പുവെള്ളം കയറാനിടയാക്കിയത്. കൃഷിച്ചെലവിൽ മാത്രം എഴുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതോടെ കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് കർഷകർ.
മുല്ലശേരിയിലെ ഈ പാടശേഖരത്തിന്റെ പേര് തണ്ണീർക്കായലെന്നാണ്. ഇപ്പോളിത് കർഷകന്റെ കണ്ണീർക്കായലായി മാറിയിരിക്കുകയാണ്. ഒരു തരി നെല്ല് കൊയ്തെടുക്കാനില്ലാത്ത വിധം 180 ഏക്കറിലെ കൃഷി കരിഞ്ഞ് പോയി. ഉപ്പുവെള്ളം കയറിയതാണ് കാരണം. പാടത്തേക്ക് വെള്ളമെത്തിക്കുന്ന കനാലും കായലും വേർതിരിച്ച് കെട്ടേണ്ട ബണ്ട് നിർമിക്കാൻ ജലസേചനവകുപ്പ് വരുത്തിയ കാലതാമസമാണ് ഉപ്പുവെള്ളംകയറാനിടയാക്കിയത്.
ഒരേക്കറിന് ശരാശരി നാൽപതിനായിരം രൂപവരെ ചെലവായി. അങ്ങിനെ നോക്കുമ്പോൾ 130 കർഷകർക്കായി ചെലവിൽ മാത്രം 75 ലക്ഷത്തോളം നഷ്ടമുണ്ട്. ഈ നെല്ല് വിറ്റ് കിട്ടേണ്ട വരുമാനവും ഇല്ലാതാകുമ്പോൾ കടത്തിനൊപ്പം പട്ടിണിയുമാവും. അടുത്തവർഷവും ഈ ഉപ്പുവെള്ളത്തിന്റെ ദോഷവും നഷ്ടത്തിന്റെ ഭാരവും കർഷകന് പേറണം. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ കൃഷി വിട്ട് മറ്റ് പണിതേടാനൊരുങ്ങുകയാണ് പരമ്പരാഗത നെൽകർഷകർ.