ഗുരുവായൂരിൽ ഭക്തിയും ആഘോഷവും നിറച്ച് പിള്ളേര് താലപ്പൊലി കൊണ്ടാടി. നൂറുകണക്കിന് ഭക്തരാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവിലമ്മയ്ക്കായി നാട്ടുകാർ നടത്തുന്ന താലപ്പൊലിയാണ് പിള്ളേര് താലപ്പൊലി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഈ ആഘോഷത്തിന് ആദ്യകാലങ്ങളിൽ നേതൃത്വം നൽകിയത് പ്രദേശത്തെ ചെറുപ്പക്കാരായിരുന്നതിനാലാണ് പിള്ളേര് താലപ്പൊലിയെന്ന വിശേഷണമുണ്ടായത്. ആഘോഷദിവസമായ ഇന്നലെ രാവിലെ 11.30 ഓടെ ക്ഷേത്രനടയടച്ചു. തുടർന്ന് ആചാരവെടിയുടെ അകമ്പടിയോടെ കൊമ്പനൻ വലിയ കേശവന്റെ മുകളിൽ ഭഗവതിയുടെ കോലം എഴുന്നെള്ളിച്ചു. പഞ്ചവാദ്യവും മേളവും എഴുന്നെള്ളിപ്പിന് മാറ്റുകൂട്ടി.
കമാനങ്ങളും വിതാനങ്ങളുമായി അലങ്കരിച്ച ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ഭക്തരാണ് എഴുന്നെള്ളിപ്പ് കാണാനും തൊഴാനുമായി കാത്തിരുന്നത്. എഴുന്നെള്ളിപ്പ് കടന്ന് പോകുന്ന കിഴക്കേനടയിൽ ഒട്ടേറെ പറകളും നിറച്ചു. പലതരം പൂക്കളും നെല്ല്, അരി, അവിൽ, ശർക്കര, പഞ്ചസാര തുടങ്ങി വിവിധയിനങ്ങളും ചേർത്താണ് നിറപറകളൊരുക്കിയത്. ഉറഞ്ഞ് തുള്ളിയ കോമരം പുഷ്പാഭിഷേകവും നടത്തി. രാത്രിയും എഴുന്നെള്ളിപ്പും പ്രത്യേകപൂജകളും നടന്നു.