പാരമ്പര്യത്തനിമ നിലനിര്‍ത്തി എരുമേലി പേട്ടതുള്ളല്‍. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തില്‍ ആയിരങ്ങളാണ് പേട്ടതുള്ളാനെത്തിയത്. തിന്മയുടെമേല്‍ നന്മ കൈവരിച്ച വിജയത്തിന്‍റെ ഓര്‍മപുതുക്കി ആയിരങ്ങള്‍ പേട്ടതുള്ളി. ദേഹമാസകലം ചായം തേച്ച് മനസ്സും ശരീരവും നിറയെ അയ്യപ്പമന്ത്രവുമായി മുന്നേറിയ തീര്‍ഥാടകര്‍ക്കൊപ്പം എരുമേലിയും താളംചവിട്ടി. അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടകെട്ടിയത്. ഉച്ചപ്പൂജയ്ക്കുശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്‍റെ അനുഗ്രഹാനുമതിയുമായി ശ്രീ കൃഷ്ണപരുന്ത് വാനില്‍ പ്രത്യക്ഷപ്പെട്ടതോടെ എല്ലാ കണ്ഠങ്ങളിലും ശരണ മന്ത്രമുയര്‍ന്നു. ആനന്ദനൃത്തം ചവിട്ടിയ പുരുഷാരത്തെ സാക്ഷിയാക്കി അമ്പപ്പുഴ അയ്യപ്പഭക്തസംഘം പേട്ടതുള്ളി.
തുടര്‍ന്ന് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ സംഘം മസ്ജിദിൽ പ്രവേശിച്ചു. ഇവിടെ വാവരു സ്വാമിയുടെ പ്രതിനിധി, സംഘത്തെ സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ പിതൃസ്ഥാനീയരായ ആലങ്ങാട്ടു സംഘത്തിന്‍റെ തുള്ളല്‍ തുടങ്ങി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും കാവടിയും പേട്ടയ്ക്കു നിറം പകര്‍ന്നു. നഗരത്തെ ആവേശപ്പൂരത്തിലാറാടിച്ചാണ് ആലങ്ങാട് സംഘം ധര്‍മശാസ്താസന്നിധിയില്‍ എത്തിയത്. അമ്പപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി പുറപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നതിനാല്‍ ആലങ്ങാട്ടു സംഘം മസ്ജിദില്‍ പ്രവേശിക്കാറില്ല.