പറവൂരിൽ മാഞ്ഞാലിത്തോട് നിർമാണത്തിൻറെ മറവിൽ പുഴയ്ക്ക് കുറുകേ മണൽബണ്ട് നിർമിക്കാൻ ശ്രമം. കൃഷി നശിക്കുമെന്നതിനാൽ ബണ്ട് പൊളിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. തോട് നിർമാണത്തിൻറെ പേരിൽപാടം നികത്താൻ കരാറുകാരൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
അങ്കമാലി മൂന്നുതോടിൽ നിന്ന് തുടങ്ങി വടക്കൻ പറവൂരിന് സമീപം മാഞ്ഞാലിപുഴയിൽ എത്തുന്ന മാഞ്ഞാലിത്തോടിൻറെ നിർമാണമാണ് വിവാദത്തിലായിരിക്കുന്നത്. ഗതാഗത ടൂറിസം സാധ്യത മുന്നിൽ കണ്ട് 25 കിലോമീറ്റർ നീളത്തിലും30 മീറ്റർ വീതിയിലും നിർമിക്കുന്ന തോടിൻറെ നിർമാണച്ചുമതല ജലസേചന വകുപ്പിനാണ്. നബാർഡിൻറെ സഹായത്തോടെ എൺപതു കോടി രൂപയിലേറെ ചെലവഴിച്ച് നിർമിക്കുന്ന മാഞ്ഞാലിത്തോടിൻറെ കരാറുകാരൻ തന്നെ നെടുമ്പാശേരി മധുരപ്പുറം പാലത്തിനടുത്ത് തടയണ കെട്ടി പുഴ തടഞ്ഞെന്നാണ് നാട്ടുകാരുടെ പരാതി. കരാറുകാരൻറെ നേതൃത്വത്തിൽ കല്ലും മണ്ണും ഉപയോഗിച്ച് പുഴയ്ക്ക് കുറുകേ ബണ്ട് നിർമിക്കുകയായിരുന്നു.വിവരമറിഞ്ഞ നാട്ടുകാർ നിർമാണപ്രവർത്തനം തടയുകയും ബണ്ട് പൊളിക്കണമെന്നാവശ്യപ്പട്ട് മള്ളുശേരി അത്താണി റോഡ് ഉപരോധിച്ചു.
മാഞ്ഞാലിത്തോടിൻറെ ആഴം കൂട്ടിയത് പരിശോധിക്കാനുള്ള നടപടി പുരോഗമിക്കുന്നതാൽ ആഴം കൂടുതൽ തോന്നിക്കാൻ ബണ്ടുണ്ടാക്കിയെന്നാണ് ആക്ഷേപം. അതേസമയം തോട് നിർമാണത്തിൻറെ മറവിൽ പാടം നികത്താൻ കരാറുകാരൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. തോടിൻറെ ഇരുഭാഗത്തു കൂടി റോഡ് നിർമിച്ച് ഇതിന് നീക്കം നടക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.