അപ്പർകുട്ടനാട്ടിലെ നെൽകർഷകരെ ദുരിതത്തിലാക്കി പട്ടാളപ്പുഴു ആക്രമണം. കുറ്റൂർ കോതവിരുത്തി പാടശേഖരത്തിലെ 20 ഹെക്ടറിലധികം നെൽകൃഷി രണ്ട് ദിവസം കൊണ്ട് പൂർണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
ഒരുപറ്റം പുഴുക്കൾ നിരനിരയായെത്തുന്നതു കൊണ്ടാണ് പട്ടാളപ്പുഴുവെന്ന് വിളിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഒരുമേഖലയിലെ വിളകൾ മുഴുവൻ ഇവയ്ക്ക് നശിപ്പിക്കാൻ കഴിയും. കീടനാശിനിപ്രയോഗത്തെ അതിജീവിക്കാനുള്ള കരുത്തുമുണ്ട്.
അണ്ണാൻകുഞ്ഞും തന്നാലായത് എന്ന നിലയ്ക്കാണ് കർഷകൻ കുഞ്ഞുമോന്റെ ശ്രമം. സർക്കാർ വായ്പ നിഷേധിച്ചപ്പോൾ ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് കുഞ്ഞുമോൻ കൃഷ∙ിയിറക്കിയത്. ഇതുപോലെ നാൽപ്പത്തി രണ്ട് കർഷകരാണ് സമാനദുരിതം അനുഭവിക്കുന്നത്.
വായ്പാസഹായം വേണ്ട. പുഴുക്കളെ തുരത്താനെങ്കിലും സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. പട്ടാളപ്പുഴുക്കളെ ഒഴിവാക്കാനുള്ള പ്രധാന പോംവഴി കൃഷിയിടങ്ങളിൽ ജലസാന്നിധ്യം ഉറപ്പാക്കുക എന്നതാണ്. വേനൽ കടുക്കുന്നതോടെ ഇവയുടെ ആക്രമണം ഇരട്ടിയാകും. അടിയന്തരമായി നശിപ്പിച്ചില്ലെങ്കിൽ അപ്പർകുട്ടനാട്ടിലെ നെല്ലറകളെ പട്ടാളം ആക്രമിച്ച് കീഴ്പെടുത്തും.