കേരളത്തിലെ വിദ്യാഭ്യാസ മേഖല സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ. രോഗിയെ പരിശോധിക്കാൻ പോലും അറിയാതെയാണ് പല ഡോക്ടർമാരും സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഓ.എ. സുവർണ ജൂബിലിയോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന പൊതുജനാരോഗ്യമേഖലയും ആനുകാലിക പ്രശ്നങ്ങളും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുമ്പോഴാണ് കേരളത്തില്‍ ആരോഗ്യമേഖലയേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് വിദ്യാഭ്യാസരംഗമെന്ന് ഡോ.ബി.ഇക്ബാൽ പറഞ്ഞത്. സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രവർത്തനശൈലിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സ്വകാര്യ ആശുപത്രികളുടെ കടന്നുവരവോടെ ദുർബലജനവിഭാഗങ്ങൾക്ക് മികച്ച ചികിൽസ അപ്രാപ്യമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് കുറയുമെന്ന് മുൻ എം.പി. പി.രാജീവ് പറഞ്ഞു. ഹൈബി ഈഡൻ എം.എൽ.എ, സെബാസ്റ്റ്്യൻ പോൾ, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, സി.ആർ.നീലകണ്ഠൻ തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.