കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ മാർച്ച് രണ്ടാം വാരം പ്രവർത്തനം ആരംഭിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണിതീർത്ത ടെർമിനലിൽ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞു. പൂർണമായും രാജ്യാന്തര നിലവാരത്തിൽ തയാറാക്കിയ ടെർമിനൽ കൊച്ചി വിമാനത്താവളത്തിന് പുതിയ മുഖഛായ തന്നെയാണ് സമ്മാനിക്കുന്നത്.
കേരളത്തനിമയും രാജ്യാന്തര തിളക്കവും ഒത്തുചേരുകയാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ടിത്രീയിൽ. ടെർമിനൽ കവാടം കടന്നെത്തുമ്പോൾ സ്വീകരിക്കുന്നത് തൃശൂർ പൂരത്തിന്റെ മാതൃകയിൽ 15 ഗജവീരൻമാരുടെ ശിൽപ്പം. നിലവിലെ ആഭ്യന്തര രാജ്യാന്തര ടെർമിനലുകളുടെ ആകെ വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട് മൂന്നാം ടെർമിനലിനു മാത്രം. 84 കൗണ്ടറുകളാണ് ചെക്ക് ഇനുമാത്രമായി ഒരുക്കിയിരിക്കുന്നത്. പത്ത് എക്റേ മെഷീനികളുള്ള എമിഗ്രേഷൻ കൗണ്ടറിൽ യാത്രക്കാർക്ക് പരിശോധനകൾക്കായുള്ള കാത്തിരിപ്പിന്റെ മടുപ്പ് അനുഭവിക്കേണ്ടി വരില്ല. ഏഷ്യയിലെ തന്നെ ആദ്യത്തെ സിടി സ്കാനിങ് ബാഗേജ് ഹാൻഡലിങ് സംവിധാനമാണു സിയാലിന്റെ പുതിയ ടെർമിനലിലുള്ളത്. 5.5 കിലോമീറ്റർ ദൈർഘ്യമുള്ള കൺവേയർ ബെൽറ്റ് രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയതാണ്. അടുത്ത 20 വർഷം വരെയുള്ള യാത്രാവർധനവ് കണക്കിലെടുത്താണ് ഇത്രയേറെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ടെർമിനൽ, ഫ്ലൈ ഓവർ, ഏപ്രൺ എന്നിവയുൾപ്പെടെ 1100 കോടി രൂപ മുതൽമുടക്കിലാണു പുതിയ ടെർമിനൽ നിർമിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയിൽ തറക്കല്ലിട്ട ടെർമിനൽ റെക്കോർഡ് വേഗത്തിലാണു പണി പൂർത്തിയാക്കിയത്. ടി-ത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര ഏയർലൈൻ സർവീസിനായി മാറ്റിവയ്ക്കും. നിലവിലുള്ള ആഭ്യന്തര ടെർമിനൽ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ടെർമിനലും വാണിജ്യ കേന്ദ്രവുമാക്കി മാറ്റും. പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുമ്പോഴും പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന പെരുമയും സിയാൽ നിലനിർത്തും.