പിറവത്തെ നിർധനരായ അമ്മമാർക്ക് സാന്ത്വനമായി കാരുണ്യത്തിന്റെ കൈനീട്ടം. പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച അമ്മയോടൊപ്പം പരിപാടിയിൽ എഴുന്നൂറോളം പേരാണ് പുതുവസ്ത്രവും കൈനീട്ടവും ഏറ്റുവാങ്ങിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രായാധിക്യം പോലും വകവയ്ക്കാതെയാണ് ഇക്കാണുന്ന അമ്മമാരെല്ലാംതന്നെ കാരുണ്യകൈനീട്ടം ഏറ്റുവാങ്ങാൻ എത്തിയത്. തുടർച്ചയായ അഞ്ചാംവർഷമാണ് പിറവം നഗരസഭാ പ്രദേശത്തെ 65 വയസിന് മുകളിൽ പ്രായമുള്ള അനാഥരും, വിധവകളുമായ അമ്മമാർക്ക് സാന്ത്വനം പകർന്ന് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം കാരുണ്യം
കരങ്ങളിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന അമ്മയ്ക്ക് പുതുവസ്ത്രവും, ആയുർവേദ മരുന്ന് കിറ്റും, ഭക്ഷ്യധാന്യങ്ങളും നൽകി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ചു.
പിറവത്തെ ഈ പദ്ധതി ഒരു മാതൃകയാക്കാൻ എല്ലാവരും തയാറാകണമെന്നായിരുന്നു ഉമ്മൻചാണ്ടിയും അഭ്യർഥന. ഏത്ര വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടാലും പെൻഷൻ വിതരണത്തിൽ കാലതാമസം വരുത്തരുതെന്ന് സർക്കാരിനോട് അപേക്ഷയും.
അമേരിക്കൻ പ്രവാസി സംഘടനയായ പിറവം നേറ്റീവ് അസോസിയേഷൻ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും നിർധനരായ രണ്ട് പേർക്ക് വീട് നിർമിക്കുന്നതിനായുള്ള ഭൂമി വിതരണവും ഉമ്മൻചാണ്ടി നിർവഹിച്ചു. അമ്മയോടൊപ്പം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ ചലച്ചിത്രതാരം ലാലു അലക്സ്, അനൂപ് ജേക്കബ് എംഎൽഎ തുടങ്ങിയവരും പങ്കെടുത്തു.